പത്തനംതിട്ട
കന്നുകാലികളെ നായ്‌ക്കൾ കടിച്ചു കൊന്നാൽ കുഴിവെട്ടി മൂടുകയല്ലാതെ കർഷകൻ എന്തുചെയ്യും... മഴയും വെള്ളപ്പൊക്കവുമൊക്കെ കൊണ്ടുവരുന്ന ദുരിതം പോരാഞ്ഞാണിത്.
വീട്ടിൽ വെള്ളം കയറുമെന്ന് പേടിച്ച് മാറ്റിക്കെട്ടിയ പശുക്കിടാവിനെയും മൂരിക്കിടാവിനെയും തെരുവുനായ്‌ക്കൾ കടിച്ച് കൊന്നുതിന്നുകയായിരുന്നു. ഓമല്ലൂർ 12ാം വാർഡ് ആറ്റരികത്ത് മധുമന്ദിരത്തിൽ എം എം കുട്ടപ്പൻനായരുടെ പശുക്കുട്ടിയെയാണ് നായ്‌ക്കൾ കടിച്ചുതിന്നത്. ക്ഷീരകർഷകനായ കുട്ടപ്പൻനായർ കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടിൽനിന്ന് 100 മീറ്റർ ദൂരത്തിലുള്ള ഉയർന്ന സ്ഥലത്തേക്ക് കന്നുകാലികളെ മാറ്റി കെട്ടി. ബുധനാഴ്‌ച മുതൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതുകൊണ്ട് ഇവയെ സുരക്ഷിതമാക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ കറക്കാനെത്തിയപ്പോൾ നായ്‌ക്കൾ കടിച്ചിട്ടുപോയ അവശിഷ്ടം മാത്രമാണ് ലഭിച്ചത്. താനെത്തുമ്പോൾ നായ്‌ക്കൾ ചുറ്റിനും നിന്ന് പശുക്കുട്ടിയെ തിന്നുകയായിരുന്നുവെന്ന് കുട്ടപ്പൻ നായർ പറയുന്നു.
മഴയും വെള്ളപ്പൊക്കവും കാരണം ദിവസങ്ങളോളം പാൽ കറക്കാതായതോടെ ചില പശുക്കൾക്ക് അകിടുവീക്കവും ഉണ്ടായി. ഇവയെ ഇറച്ചിവെട്ടുകാർക്ക് വിൽക്കുകയല്ലാതെ വേറെ മാർഗമില്ല. 1,7000 രൂപക്ക് വാങ്ങിയ പശുക്കളാണ് ഇപ്പോൾ പ്രയോജനമില്ലാതെ പോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..