തിരുവല്ല
കടപ്രയില്‍ സിനിമ തീയറ്ററിൽ സിനിമ കാണുന്നതിനിടെയുണ്ടായ വാക്കേറ്റത്തില്‍ മൂന്ന് പേരെ വെട്ടിപരിക്കേൽപ്പിച്ച രണ്ട് യുവാക്കളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷ് (31) , പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ പാറയ്ക്കൽ വീട്ടിൽ സുജിത്ത് കൃഷ്ണൻ (37) എന്നിവരാണ് അറസ്റ്റിലായത് . കഴിഞ്ഞ രാത്രി പത്തോടെയായിരുന്നു സംഭവം. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ തിയറ്റർ ജീവനക്കാർ ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്നും പുറത്താക്കി.
തുടർന്ന് പാർക്കിങ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ഒന്നാംപ്രതി ശ്രുതീഷും കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദും ചേർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചെന്നാണ് കേസ്. പൊലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഒളിവിൽ പോയ മുഖ്യ പ്രതിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിലായ ശ്രുതീഷിനെതിരെ അഞ്ച് വധശ്രമ കേസും മൂന്ന് അടിപിടി കേസും അടക്കം പത്തോളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ ജെ ഷെജിം, ഷിജു കെ സാം,എ എസ് ഐ എസ്എസ് അനിൽ, സിപിഒ മാരായ അനൂപ്, സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ടാംപ്രതി നിഷാദിനായി അന്വേഷണം ഊർജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..