പന്തളം
മകര വിളക്കിന് ശബരിമലില്‍ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി. തിങ്കളാഴ്ച പുലർച്ചെ ആറന്മുളയിൽ നിന്നാണ് മടക്കയാത്ര ആരംഭിച്ചത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് തിങ്കളാഴ്ച പന്തളത്ത് മടങ്ങിയെത്തിയത്. ഞായറാഴ്ച്ച പെരുനാട്ടിൽ നിന്നു ആറന്മുളയിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. ആഭരണപ്പെട്ടികൾ ദർശനത്തിന് തുറന്നുവെച്ചിരുന്നു. ഇവിടെനിന്നു പുലർച്ചെ നാലോടെ പന്തളത്തേക്ക് തിരിച്ചു. ഘോഷയാത്രയെ പന്തളം കൊട്ടാരം വരെ വിവിധ സംഘടനകൾ സ്വീകരിച്ചു.
കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനപ്പള്ളി, പൈവഴി, പാറയിൽ കവല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉള്ളന്നൂർ പാറയിൽ കവലയിൽ ഭക്തർ ചേർന്ന് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. പുതുവാക്കൽ വായനശാല, കൈപ്പുഴ ഗുരുമന്ദിരം, കുളനട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരിച്ചു.
സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്നു കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാർ വർമ്മ, സെക്രട്ടറി പി എൻ നാരായണ വർമ്മ, ട്രഷറർ ദീപാവർമ്മ എന്നിവർ ഏറ്റുവാങ്ങി. കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾ ഇനി കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ദർശനത്തിന് തുറന്നുവെയ്ക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..