പത്തനംതിട്ട
പ്രളയമെന്നും ദുരിതം തന്നെ, പക്ഷേ ഇപ്പോൾ സഹായത്തിന് സർക്കാരും പാർടിയും ഒപ്പമുണ്ട് –-103 വയസുള്ള പെണ്ണമ്മ പറയുന്നു. സിപിഐ എം പ്രവർത്തകരാണ് ഞായറാഴ്‌ച പെണ്ണമ്മയേയും 80 വയസുള്ള മകൻ ജനാർദനനെയും നിരണം വെസ്‌റ്റ് കോട്ടയിൽ എംടിഎൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്.
പെണ്ണമ്മ പറയുന്നു–-ഈ പ്രായത്തിനിടയിൽ കണ്ട പ്രളയങ്ങളെല്ലാം ദുരിതം തന്നെയായിരുന്നു. ഇപ്പോഴും ഒരു ദിവസം നന്നായി മഴ പെയ്‌താൽ മുട്ടറ്റം വെള്ളം വരും വീടിനുള്ളിൽ. പണ്ട് ക്യാമ്പിൽ പോകുന്നതൊന്നും ആലോചിക്കാൻ തന്നെ വയ്യ. ഇപ്പോൾ ക്യാമ്പിൽ എന്ത് സഹായവും കിട്ടും. ഭക്ഷണത്തിന് മുട്ടില്ല. എപ്പോഴും പാർടിക്കാർ അന്വേഷിച്ച് വരുന്നു. വേണ്ടത് എന്തെന്ന് ചോദിച്ചറിഞ്ഞ് അവർ ചെയ്യും. മന്ത്രിമാർ നേരിട്ട് എത്തി കാര്യങ്ങൾ അന്വേഷിക്കുന്നു. സർക്കാരും പാർടിയും നടത്തുന്ന ഇടപെടലിൽ സംതൃപ്‌തനാണെന്ന് മകൻ ജനാർദനനും പറയുന്നു.
കമ്യൂണിസ്‌റ്റുകാരെ വേട്ടയാടിയിരുന്ന കാലം മുതൽ പാർടിക്കൊപ്പം നിന്ന അടിയുറച്ച പ്രവർത്തകയായിരുന്നു പെണ്ണമ്മ. കർഷക തൊഴിലാളി യൂണിയനുമായും സിപിഐ എമ്മുമായും ഉള്ള ബന്ധം അത്രത്തോളം ഉറച്ചതാണ്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി അവശ്യ സാധനങ്ങൾ കൈമാറി. തിരുവല്ല ഏരിയ കമ്മിറ്റിയംഗം എം ജെ അച്ചൻകുഞ്ഞ്, നിരണം 12ാം വാർഡംഗം ഷൈനി ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..