പത്തനംതിട്ട
അടുത്ത മണ്ഡലകാലത്തിനായി കാക്കാതെ ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി റോഡിൽ ടാറിങ് ആരംഭിച്ചു. 32.1 കിലോമീറ്റർ വരുന്ന റോഡിന്റെ ടാറിങ് ജോലികളാണ് നടക്കുന്നത്. പ്രധാന ശബരിമല റോഡെന്ന നിലയിൽ ഉയർന്ന നിലവാരത്തിലാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.
സംസ്ഥാന സർക്കാർ ഇടപെടലിന്റെ ഫലമായി ഹൈവേ മന്ത്രാലയം അനുവദിച്ച 47 കോടി രൂപ വിനിയോഗിച്ചാണ് ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് പുരോഗമിക്കുന്നത്. മണ്ഡലകാലം കഴിഞ്ഞയുടൻ തന്നെ അവലോകന യോഗം ചേർന്നിരുന്നു. അടുത്ത വർഷത്തേയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ പൂർത്തീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാന ശബരിമല പാതകളുടെ നിർമാണവും നവീകരണണവുമടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നേരത്തെ ഏറ്റെടുത്ത് പൂർത്തിയാക്കും.
പ്ലാപ്പള്ളിയിൽ നിന്നാണ് ഈ മാസം പകുതിയോടെ ടാറിങ് ആരംഭിച്ചത്. മെയ് 15നുമുമ്പ് നിർമാണം പൂർത്തിയാക്കും. റോഡ് നിർമാണം ഒഴികെ സംരക്ഷണ ഭിത്തിയുടെ നിർമാണം, ഉയരം കൂട്ടൽ, ഓടയുടെയും കലുങ്കുകളുടെയും നിർമാണം എന്നിവ നേരത്തെ പൂർത്തീകരിച്ചിരുന്നു. വീതി കുറഞ്ഞ വളവുകളിൽ വീതികൂട്ടലും നടന്നിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തിന് മുന്നോടിയായി റോഡിൽ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..