അടൂര്‍
മയക്കുമരുന്ന് കടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന നിയമ പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ വീട്ടിൽ ഷാനവാസിനെയാണ് (29) കരുതൽ തടങ്കലിലടച്ചത്. മൂന്ന് കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഒരു വർഷത്തേക്കാണ് തടങ്കൽ.
2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ജയിലിലെത്തി അറസ്‌റ്റ് ചെയ്‌തു. തുടർന്ന് അവിടെ കരുതൽ തടങ്കൽ വിഭാഗത്തിലേയ്ക്ക് മാറ്റി . നിലവിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ട്കഞ്ചാവ് കേസിലും ,ഏനാത്ത് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും വിചാരണ നേരിടുകയാണ് പ്രതി. അടൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി, മണ്ണ് കടത്ത് തുടങ്ങി ഏഴോളം കേസുകളും ഇയാൾക്കെതിരെയുണ്ട്. ജില്ലയിൽ രണ്ടിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടികളെടുക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..