റാന്നി
കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതുവിധേനയും ഉന്മൂലനം ചെയ്യുന്നതിന് അനുവദിച്ചിറക്കിയ പുതിയ ഉത്തരവ് ചരിത്രമായി മാറുന്നു . നേരത്തെ വന്ന ഉത്തരവിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതും പഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് മാത്രം. എന്നാൽ പുതിയ ഉത്തരവിൽ മൂന്ന് നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. വിഷ പ്രയോഗത്തിലൂടെയോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ലെന്ന് പുതിയ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ അകലമുള്ള സ്ഥലങ്ങൾ മുതൽ കാട്ടുപന്നികളെ കുരുക്ക് വച്ചോ കുഴി കുത്തിയോ ഉൾപ്പെടെ ഏതു രീതിയിലും പിടിക്കാം. ശല്യക്കാരായ കാട്ടുപന്നികളെ ഏതുവിധേനയും ഉൻമൂലനം ചെയ്യേണ്ട താണെന്നും ശുപാർശയിൽ പറയുന്നു. നേരത്തേ ഇറക്കിയ ഉത്തരവ് പ്രകാരം 91 പന്നികളെയാണ് വെടിവച്ചു കൊന്നത്. ഈ ഉത്തരവിന്റെ കാലാവധി 2020 നവംബർ 17ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. 2021 മെയ് 7 വരെയാണ് പുതിയ ഉത്തരവിന്റെ കാലാവധി. ഇതിനായി പ്രത്യേക ടാസ്‌ക് ഫോഴ്സുകൾ രൂപീകരിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ അംഗങ്ങൾ ആയിരിക്കണം.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മാത്രമേ കാട്ടു പന്നികളെ കൊല്ലാവൂ എന്നായിരുന്നു ആദ്യ ഉത്തരവിലെ നിർദേശം. പന്നികളെ കണ്ടെത്താൻ ചിലപ്പോൾ ആഴ്ചകളോളം കാവൽ ഇരിക്കേണ്ട അവസ്ഥയായിരുന്നു നേരത്തേ. ഇപ്പോൾ ഇത് ഒഴിവാക്കാനായി .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..