കോഴഞ്ചേരി
തൊട്ടതൊക്കെ പൊന്നാക്കി മല്ലപ്പുഴശ്ശേരി കുടുംബശ്രീ സിഡിഎസ്. കാലിവളർത്തലിലും റെക്കോർഡ് നേട്ടം. ആടു ഗ്രാമം പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത അഞ്ചു പേരും കൊയ്തത് അഭിമാന വിജയം. അഞ്ചാടുകളിൽ നിന്ന് ഇവർ ഉൽപ്പാദിപ്പിച്ചത് എഴുപത്തഞ്ചോളം എണ്ണം. രണ്ടു വർഷം കൊണ്ടാണ് ഈ വിജയഗാഥ . കുറുന്താർ ചുടുകാട്ടിൽ സുമ ഗോപാലൻ, ബിന്ദു രാജൻ, സ്മിത സന്തോഷ്, ഗീതാ ഗോപാലൻ, വിജയമ്മ എന്നിവരാണ് ആടു ഗ്രാമം പദ്ധതിയിലൂടെ മാതൃകയായത്. 2019 ലാണ് കുടുംബശ്രീ മുഖേന ആടുവളർത്തൽ പദ്ധതി ആരംഭിച്ചത്. ഒരാൾക്ക് 5 ആട്ടിൻ കുട്ടികളെ വാങ്ങാൻ 20,000 രൂപ വീതം നൽകി. തൊഴുത്തടക്കം ഉപഭോക്താക്കൾ നിർമിച്ചു. ഇവരിൽ സുമ മാത്രം ഇതിനകം ഒൻപത് ആടുകളെയാണ് വിറ്റത്. 50,000 രൂപ ഈ ഇനത്തിൽ ലഭിച്ചു. ഭർത്താവ് ഗോപാലനും, ബിസിഎ വിദ്യാർഥിയായ മകൻ ഗോകുലും, പത്തിൽ പഠിക്കുന്ന മകൾ നയനയുമൊക്കെ അമ്മയെ സഹായിക്കാൻ കൂടെയുണ്ട്. ചൈതന്യ കുടുബശ്രീ വർഷങ്ങളായി ഭക്ഷ്യധാന്യങ്ങൾ മൊത്തമായി വാങ്ങി വില്പന നടത്തുകയും അതിൽ നിന്ന് ചെറിയ ആദായം സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ബാഗ് നിർമാണം, കൃഷി, പലചരക്ക് വ്യാപാരം, ഹോട്ടൽ തുടങ്ങി വ്യത്യസ്‌തമായ പദ്ധതികളിലൂടെ കുടുംബശ്രീയുടെ യഥാർത്ഥ ലക്ഷ്യമാണ് തങ്ങൾ സാക്ഷാത്ക്കരിക്കുന്നതെന്നാണ് ഇവർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..