മല്ലപ്പള്ളി
പ്രളയ ദുരന്തങ്ങൾ ലഘൂകരിച്ച് ഒരു വരമായി ഒഴുകുകയാണ് വരട്ടാർ. ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിരിലൂടെ മണിമലയാറിനെയും പമ്പയെയും ബന്ധിപ്പിച്ചാണ് ഒഴുക്ക്. സാധാരണയായി മഴക്കാലത്ത് വെള്ളം കൂടുതലുള്ളപ്പോൾ ആദി പമ്പയിൽനിന്ന് വരട്ടാർ വഴി മണിമലയാറ്റിലേക്കാ ണ് ജലം പ്രവഹിക്കുക. വെള്ളം കുറയുന്ന വേനൽക്കാലത്ത് മണിമലയാറ്റിൽനിന്ന് വരട്ടാറുവഴി പമ്പയിലേക്കും ഒഴുകും.
ഈ പ്രളയത്തിൽ ഇരുനദികളിലും ജലനിപ്പുയർന്നതോടെ രണ്ട് പ്രധാന നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന വരട്ടാർ നദികളിലെ ജലനിരപ്പിൽ സന്തുലനമുണ്ടാക്കി പ്രദേശത്ത് വെള്ളപ്പൊക്കം തടയുന്നതിൽ നിർണായക പങ്കു വഹിച്ചു. ഒഴുകി നാശം വിതക്കാവുന്ന ജലപ്രവാഹത്തെ
ഏറ്റുവാങ്ങിയ വരട്ടാർ ഒഴുകുന്ന വഴികളിലെ പാടശേഖരങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ജലം തളളി പ്രളയത്തിന്റെ കരുത്തുകുറച്ചു. 12 കിലോമീറ്റർ നീളത്തിൽ 80 മുതൽ125 മീറ്റർ വരെ വീതിയിൽ ഇരവിപേരൂർ പുതുക്കുളങ്ങരിയിൽ പമ്പയുടെ കൈവഴിയായി തുടങ്ങി ചെങ്ങന്നൂർ ഇരമല്ലിക്കരയിൽ മണിമലയാറിൽ ചേരുന്ന വരട്ടാർ തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിലൂടെയും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയുടെ നാല് വാർഡുകളിലൂടെയും കടന്നുപോകുന്നു. നാല് പതിറ്റാണ്ടോളം മനുഷ്യ സ്വാർഥത മണ്ണിട്ടുമൂടിയ വരട്ടാർ ഒരു നിയോഗം പോലെ പുനർജനിച്ചത് നാടിന് വരമാവുകയാണ്. ഇരുനദികളിലെയും കുത്തൊഴുക്കിന്റെ ഒരു പങ്ക് ഏറ്റുവാങ്ങി വെള്ളപൊക്കം നിയന്ത്രിക്കാൻ വരട്ടാർ പുഴ വഹിച്ച പങ്ക് ചെറുതല്ല.നദിയുടെ ആത്മാവ് തേടിയ പുഴ നടത്തവും ഹരിതകേരളം പദ്ധതിയുമാണ് പുഴക്ക് പുതുജീവനേകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..