കുന്നന്താനം
കിൻഫ്രാ പാർക്കിൽ നിർമിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം അതിവേഗം പ്രവർത്തന സജ്ജമാകുന്നു. സാങ്കേതിക വിഗദ്ഗ സംഘം ബുധനാഴ്ച നിര്‍മാണ കേന്ദ്രം സന്ദർശിച്ചു. ക്ലീൻ കേരള കമ്പനിയും ജില്ലാ പഞ്ചായത്തും ചേർന്നാണ് റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കേന്ദ്രം നിർമിക്കുന്നത്.
കേരള സർക്കാർ തദ്ദേശ വകുപ്പ്, -ക്ലീൻ കേരളാ കമ്പനി, ജില്ലാ പഞ്ചായത്ത് എന്നിവരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ വളരെ വേഗത്തിലാണ് ഫാക്ടറി പ്രവർത്തന സജ്ജമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ എല്ലാ ആഴ്ചയിലും പദ്ധതി പ്രവർത്തനം പ്രത്യേകം വിലയിരുത്തി വരുന്നു. ഫാക്ടറി കെട്ടിടം, ഗോഡൗൺ, സ്വീവേജ് ടീറ്റ്മെന്റ് പ്ലാന്റ് , വാട്ടർ ടാങ്ക് എന്നിവയുടെ നിർമാണം പൂർത്തിയായി.
പ്ലംബിങ് ജോലികൾ രണ്ടാഴ്ചക്കുള്ളിലും ഇലക്ട്രിക്കൽ ജോലികൾ മൂന്നാഴ്ച കൊണ്ടും പൂർത്തീകരിക്കാനാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേരളാ ഇലക്ട്രിക്കൽ ലിമിറ്റഡിന് നൽകിയ സമയപരിധി. അഗ്നിശമന - സുരക്ഷാ സംവിധാന ജോലികൾ ആരംഭിച്ചിരിക്കുന്നു. കൺവേയർ ബെൽറ്റ്, എക്റ്റ്യൂഡർ, ഷ്രെഡിങ്, ബെയിലിങ്, ഡെസ്റ്റ് റിമൂവർ, വാഷിങ് മുതലായ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമമാക്കാനാണ് ബുധനാഴ്‌ച ക്ലീൻ കേരളാ കമ്പനി മാനേജിങ് ഡയറക്ടർ ജി കെ സുരേഷ് കുമാറടക്കം കിൻഫ്ര സന്ദർശിച്ചത്. കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി റീജിയണൽ ഫെസിലിറ്റി ഹെഡ് ജയകുമാർ, ടെക്നിക്കൽ എക്സ്പേർട്ട് പ്രവീൺജിത്ത്, വി എൻ സന്തോഷ്, എം പി ബിനോയ്, ബേസിൽ, എം ബി ദിലീപ് കുമാർ, ആർ എസ് ആനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..