പന്തളം
അടൂർ–-തുമ്പമൺ റോഡ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി വീതികൂട്ടി ടാർ ചെയ്യുന്നതിന് സർവേക്കല്ല് സ്ഥാപിച്ചു. അമ്പലക്കടവ് പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കല്ല് സ്ഥാപിച്ചു.
റോഡ് പൂർത്തിയാകുന്നതോടെ അടൂർ–--കോട്ടയം എംസി റോഡിന് സമാന്തരപാതയാകുമിത്. അടൂർ-–-തുമ്പമൺ റിച്ചും, അമ്പലക്കടവ്–-- കോഴഞ്ചേരി റിച്ചും പൂർത്തിയാകുന്നതോടെ കോഴഞ്ചേരി കറുകച്ചാൽ വഴി കോട്ടയത്തിന് കുറഞ്ഞ സമയം കൊണ്ട് എത്താൻ കഴിയും.
അടൂർ നഗരസഭാധ്യക്ഷൻ ഡി സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, തുമ്പമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, പവിത്രൻ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ശ്രീജു, തുമ്പമൺ രവി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് എന്നിവർ സംസാരിച്ചു.
അടൂർ മുതൽ കോഴഞ്ചേരി വരെ നിർമിക്കുന്നതിനാണ് കിഫ്ബി തുക അനുവദിച്ചത്. അതിൽ അമ്പലക്കടവ് മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗം നേരത്തെ ടെണ്ടർ ചെയ്തിരുന്നു. അടൂർ മണ്ഡലത്തിലെ അടൂർ മുതൽ തുമ്പമൺ അമ്പലക്കടവ് വരെയുള്ള ഭാഗമാണ് ഇപ്പോൾ ടെണ്ടർ ചെയ്ത് കല്ല് സ്ഥാപിക്കുന്നത്. പത്ത് കിലോമീറ്റർ നീളമുള്ള റോഡ് പത്ത് മീറ്റർ വീതിയിലാണ് ചെയ്യുന്നത്. അൻപത് കോടിയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ബി എം ആൻഡ് ബി സി നിലവാരത്തിൽ പത്ത് മീറ്റർ വീതിയിലാണ് ടാറിങ്. റോഡിൽ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നതിനും കലുങ്കുകൾ, ചപ്പാത്തുകൾ, ഐറിഷ് ഡ്രെയിൻ, ട്രാഫിക് സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവയും പദ്ധതിയിൽ ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..