പത്തനംതിട്ട
ജില്ലയിലെ സ്‌പോർട്‌സ് ഹോസ്‌റ്റലുകൾക്കെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റാൻഡിങ് കൗൺസിൽ സംസ്ഥാനത്തൊട്ടാകെ സ്‌പോർട്‌സ് ഹോസ്‌റ്റലുകളുടെ സൗകര്യം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് എത്തിയത്. ഹോസ്‌റ്റലുകളുടെ പ്രവർത്തനത്തിൽ തൃപ്‌തി രേഖപ്പെടുത്തുകയാണ് ചെയ്തത്.
ഇരവിപേരൂർ നെറ്റ്‌ബോൾ ഹോസ്‌റ്റലില്‍ സ്ഥല പരിമിതി കാരണം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ അവിടേക്ക് മാറ്റാനുമാണ് നിർദേശിച്ചത്. ജില്ലാ പഞ്ചായത്തും ആരോഗ്യ മന്ത്രി വീണാ ജോർജും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് മെസ് ഹാൾ, അടുക്കള, ശുചിമുറികൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. രണ്ട് മാസത്തിനകം ഇവ പൂർത്തിയാകും.
വോളിബോൾ താരങ്ങൾക്ക് ജില്ലാ സ്‌പോൾട്‌സ് കൗൺസിലിന് കീഴിലെ പ്രക്കാനം വോളിബോൾ അക്കാദമിയിലാണ് പരിശീലനം. മികച്ച സൗകര്യമുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കായികതാരങ്ങളുടെ എണ്ണം കൂട്ടാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് നിർദേശിച്ചത്.
ചെന്നീർക്കര പഞ്ചായത്തനുവദിച്ച സ്ഥലത്ത് രണ്ടുനിലയില്‍ അത്യാധുനിക ഹോസ്‌റ്റല്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വെട്ടിപ്പുറത്തെ ഹോസ്‌റ്റൽ നിർമാണത്തിന് നഗരസഭ സ്ഥലം അനുവദിച്ചു. നിർമാണം ഉടൻ തുടങ്ങും കൂടുതൽ കായികതാരങ്ങളെ ജില്ലയില്‍ പരിശീലനത്തിന് നല്‍കാമെന്നും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചിട്ടുണ്ടെന്ന് കെ അനില്‍കുമാര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..