തിരുവല്ല
അപ്പർ കുട്ടനാട്ടിൽ ദുരിതമേറുന്നു. തിരുവല്ല താലൂക്കിൽ അയ്യായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്. വെള്ളക്കെട്ടിൽ വീണ് വയോധികനും ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ ഹൃദ്രോഗം ബാധിച്ച മധ്യവയസ്കനും മരിച്ചു.
പമ്പ,- മണിയാർ ഡാമുകളിലെ ഷട്ടർ തുറന്നതും കിഴക്കൻ മലനിരകളിൽനിന്ന് ഒഴുകിയെത്തിയ വെള്ളവും ചേർന്നപ്പോൾ പടിഞ്ഞാറ് അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് ചൊവ്വാ രാത്രിയും ക്രമാതീതമായി ഉയരുകയാണ്. വൈകിട്ട് അഞ്ചിനുള്ള ഔദ്യോഗിക കണക്കനുസരിച്ച് 95 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1,418 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 826 കുട്ടികളും 2,043 സ്ത്രീകളും ഉൾപ്പെടെ 4,892 പേർ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്. രാത്രി വൈകിയും ക്യാമ്പുകൾ തുറക്കുന്നുണ്ട്.
ഇരവിപേരൂർ വില്ലേജിൽ 16 ക്യാമ്പുണ്ട്. കോയിപ്രത്ത് 14, കടപ്രയിൽ 12, കുറ്റൂരിൽ 12, കാവുംഭാഗത്ത് ഒൻപത്, പെരിങ്ങരയിൽ എട്ട്, നിരണം, തിരുവല്ല എന്നിവിടങ്ങളിൽ ആറു വീതം, കവിയൂർ, തോട്ടപ്പുഴശേരി എന്നിവിടങ്ങളിൽ നാലു വീതം, കുറ്റപ്പുഴയിൽ മൂന്ന്, നെടുമ്പ്രം വില്ലേജിൽ ഒന്ന് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്.
വെള്ളം കയറിയതിനെ തുടർന്ന് നിർത്തിവച്ച തിരുവല്ല –- അമ്പലപ്പുഴ, തിരുവല്ല–- -മാവേലിക്കര സംസ്ഥാന പാതകളിലെയും ചെങ്ങന്നൂർ-–- തിരുവല്ല എംസി റോഡിലെയും ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..