പത്തനംതിട്ട
നഗരത്തിലെ പ്രധാന വികസന നേട്ടമായ അബാൻ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച സർവീസ് റോഡുകളുടെ നിർമാണവും താമസിയാതെ ആരംഭിക്കും. മേൽപ്പാല നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും തുടങ്ങിയ പൈലിങ് ജോലികൾ അടുത്ത ദിവസം മുത്തൂറ്റ് ആശുപത്രി ഭാഗത്ത് നിന്നും തുടങ്ങും. ആകെ 92 പൈലിങാണുള്ളത്. അതിൽ 44 പൈലിങ് പൂർത്തിയായി. 21 പൈലിങ് ക്യാപുകളിൽ രണ്ടെണ്ണവും നിർമിച്ചു.
സർവീസ് റോഡ് നിർമാണം സംബന്ധിച്ച് ചില മാറ്റങ്ങൾ നിർദേശിച്ച് കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. നിർദേശം തത്വത്തിൽ അംഗീകരിച്ച കിഫ്ബി അധികൃതർ ഇത് സംബന്ധിച്ച് താമസിയാതെ ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്ന് അന്തിമാനുമതിയും നൽകും. 28 മീറ്റര്‍ വീതിയില്‍ നിര്‍മാണത്തിലായിരുന്നു ആദ്യ നിര്‍ദേശം. അത് 24 മീറ്ററാക്കി നിര്‍മിക്കാനാണ് പുതുക്കിയ ഭേദഗതി. അതോടെ നിർമാണ നടപടികളുടെ വേഗതയും കൂടും.
കിഫ്ബി സഹായത്തോടെ ജില്ലയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതികളിലൊന്നാണ് അബാൻ മേൽപ്പാലം. സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയെടുത്തിരുന്നു. സർവീസ് റോഡ് നിർമാണത്തിൽ സ്ഥലവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് പരിഹരിച്ചത്. മാർച്ചിൽ തുടങ്ങിയ നിർമാണം അഞ്ച് മാസത്തിനിടെ കാര്യക്ഷമമായി മുന്നോട്ട് പോയതിനാലാണ് പൈലിങ് ജോലികൾ പകുതിയോളം പൂർത്തിയാക്കാനായത്. ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് കരാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..