പത്തനംതിട്ട
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാർഷിക പദ്ധതി തയ്യാറാക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഏകദിന ശിൽപ്പശാല നടന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗര സഭകളുടേയും അധ്യക്ഷന്മാർ, ഉപാധ്യഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറിമാർ, ആസൂത്രണപ്രവർത്തകർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ. ജിജു പി അലക്‌സ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. കലക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തി.
14-ാം പഞ്ചവത്സര പദ്ധതി-സമീപനം- സംയോജന സാധ്യതകൾ- സംയുക്ത പദ്ധതികൾ എന്ന വിഷയത്തില്‍ പ്രൊഫ. ജിജു പി അലക്സ് ക്ലാസെടുത്തു. ദുരന്ത നിവാരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനു മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആളോഹരി വരുമാനം വർധിപ്പിക്കുക എന്നീ കാര്യങ്ങളിൽ വേഗം വർധിപ്പിക്കണം. അതിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. അതോടൊപ്പം പ്രാദേശിക വികസനവും സാധ്യമാക്കണം. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന മുൻഗണനകളും സംയുക്ത പദ്ധതികളും എന്ന വിഷയത്തിൽ ജില്ലാ ആസൂത്രണസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ ക്ലാസ് നയിച്ചു. ജില്ലാ റിസോഴ്സ് സെന്റർ വൈസ് ചെയർപേഴ്സൺ എം കെ വാസു ചർച്ചയ്ക്ക് മറുപടി നൽകി.
പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ തുളസിധരൻ പിള്ള, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി എസ് മോഹനൻ, ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..