പത്തനംതിട്ട
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗ വ്യാപനം തടയാൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു.
കുടുംബാംഗങ്ങളിൽനിന്ന് അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയിൽ താമസിക്കുക, എൻ 95 മാസ്‌ക്കോ ഡബിൾ മാസ്‌കോ ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിട്ടൈസ് ചെയ്യുക. പാത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കു വെക്കരുത്. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്/ ഡിറ്റർജന്റ്/ വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക. പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക.
മൂന്നുദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെൽഷ്യസ് മുകളിൽ തുടർന്നാൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, ഒരു മണിക്കൂറിൽ മൂന്നുതവണയും ഓക്‌സിജൻ സാച്യുറേഷൻ 93% താഴ്ന്നാൽ, നെഞ്ചിൽ വേദനനയോ ഭാരമോ അനുഭവപ്പെട്ടാൽ കഠിനമായ ക്ഷീണവും പേശിവേദനയുമുണ്ടായാൽ വൈദ്യസഹായം ഉടൻ തേടണം.
ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് ബാധിതരെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- രോഗിയുടെ അടുത്ത് പോകുമ്പോൾ എൻ 95 മാസ്‌ക് ഉപയോഗിക്കുക, താമസിക്കുന്ന മുറിയിൽതന്നെ രോഗിക്ക് ആഹാരം നൽകുക, കൈകളിൽ ഗ്ലൗസ് ധരിക്കുക, മുൻഭാഗത്ത് സ്പർശിക്കാനോ സംസാരിക്കുമ്പോൾ മാസ്‌ക് താഴ്‌ത്താനോ പാടില്ല, നനഞ്ഞ മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്, രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിന് ശേഷവും കൈകൾ കഴുകി വൃത്തിയാക്കുക.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ടെസ്റ്റ് ചെയ്യാൻ വിമുഖത കാട്ടരുത്. പ്രായമുള്ളവർക്കും രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമായേക്കാം. വാക്‌സിൻ എടുത്തുവെന്ന് കരുതി ജാഗ്രതക്കുറവ് പാടില്ല. ജാഗ്രത കൈവിടാതെ എല്ലാവരുടെയും സുരക്ഷയെ കരുതി മുന്നോട്ടുപോകണമെന്ന് ഡിഎംഒ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..