പത്തനംതിട്ട
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒറ്റയക്കത്തിൽ നിന്ന് ഇരട്ടയക്കത്തിലേക്ക് മാറുന്നു. ദിവസം ശരാശരി ആറ് പേർ വരെ കോവിഡ് ബാധിതരായിരുന്നെങ്കിൽ ഇപ്പോൾ 16 വരെ ഉയർന്നു. കോവിഡിനെതിരെ ദേശീയ തലത്തിൽ വീണ്ടും ജാഗ്രതാ നിർദേശം വന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ജില്ലയിലും പുലർത്തണമെന്ന നിഗമനത്തിലേക്കാണ് രോഗ ബാധിതരുടെ വർധന എത്തിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് 17 വരെ ജില്ലയിൽ 353 കോവിഡ്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരിയിൽ 141. ഫെബ്രുവരിയിൽ കുറവുണ്ടായി. 75 കേസ് റിപ്പോർട്ട് ചെയ്തു. എന്നാൽ മാർച്ച് പകുതി ആയപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം 137 ആയി. അതോടൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളും (ഇൻഫ്ലുവൻസ) കൂടി വരുന്നു.
ജനുവരിയിൽ മൂന്ന് കേസാണ് സംശയാസ്പദമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഫെബ്രുവരിയിൽ ഒമ്പതും മാർച്ചിൽ പകുതിയാകുമ്പോഴേക്കും അത് ഏഴുമായി. കൂടുതൽ ആളുകളിൽ പനിയും ശ്വാസകോശ സംബന്ധ രോഗങ്ങളും വരുന്നതായാണ് കാണുന്നത്. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടമുള്ളിടത്തും പ്രായഭേദമെന്യേ മാസ്ക് വയ്ക്കുന്നതാകും ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വലിയൊരളവ് വരെ രോഗത്തിനിടയാക്കുന്നെങ്കിലും കോവിഡ് ഒരിക്കൽ വന്നവർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. എന്നാൽ സാധാരണ പനി ബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..