ഡിവൈഎഫ്ഐ നേതാവിനെ സാമൂഹ്യവിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപിനാണ് (30) വെട്ടേറ്റത്. അംഗപരിമിതനായ അനൂപ് തിങ്കളാഴ്‌ച ലോട്ടറി വിൽപ്പന നടത്താൻ വേണ്ടി മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി. കോട്ടയത്ത് പോകും വഴി കൊട്ടിപിള്ളേത്ത് പടിയിൽവച്ച് പകൽ 2.30ഓടെയാണ് ആക്രമണം ഉണ്ടായത്. വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ, വിഷ്ണു, ഹരികൃഷ്ണൻ, പ്രമാടം സ്വദേശി ഈശൻ ഒമ്നി ഡാനിയേൽ എന്നിവർ വടിവാളുമായി അനൂപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്ന് എത്തി മർദിക്കുകയും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. അനൂപിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് മാസം മുൻപ് പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ, അഭിരാജ് എന്നിവരെ ജിഷ്ണുവിന്റെ നേതൃത്വത്തിൽ മർദിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അനൂപ് രക്ഷപ്പെട്ടത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് വി ശിവകുമാർ, ജോയിന്റ് സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..