പത്തനംതിട്ട
കനത്ത മഴയെ തുടർന്ന് കുമ്പഴയിൽ മലവെള്ളപ്പാച്ചിൽ. വീടിന്റെ ചുറ്റുമതിൽ തകർന്നു. കുമ്പഴ കണിച്ചേരിക്കുഴി കളീക്കൽപടി തോട്ടിലൂടെയാണ് ഭീകരശബ്ദത്തോടെ വെള്ളത്തിനൊപ്പം കല്ലും മണ്ണും ഒഴുകി വന്നത്. ശനിയാഴ്‌ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പത്തനംതിട്ട നഗരസഭാ പതിനെട്ടാം വാർഡിൽ കണിച്ചേരിക്കുഴിയിൽ ഒ എ വർഗീസിന്റെ വീടിന്റെ ചുറ്റുമതിൽ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ വെള്ള പാച്ചിലിൽ പെട്ടു. മുറ്റത്തെ ഇന്റർലോക്ക് ഇളകി.
വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ മുറ്റത്തുകൂടി വെള്ളം കുത്തിയൊലിച്ച് പോകുന്നതാണ് കണ്ടതെന്ന് വർഗീസ് പറഞ്ഞു. കുത്തൊഴുക്കിൽ മറ്റു വീടുകൾക്കും നാശനഷ്‌ടമുണ്ടായി. ഇതിന് സമീപമുള്ള ചപ്പാത്തി നിർമാണ യൂണിറ്റിന്റെ മതിലും തകർന്നു.
വെള്ളപ്പാച്ചിലിൽ കുമ്പഴ കുഴിയിലും കളീക്കൽ പടി ഏലായിലും കൃഷിനാശമുണ്ടായി. മുതിര കുന്നേൽ സന്തോഷിന്റെ വീടും അപകടാവസ്ഥയിലായി. പ്രദേശങ്ങൾ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സുജാ അജി, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷമീർ, പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് എന്നിവർ സന്ദർശിച്ചു.
കുമ്പഴയിലെ താഴ്‌ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. കുമ്പഴ–-മലയാലപ്പുഴ റോഡിലേക്ക് വെള്ളം കയറുകയാണ്. പത്തനംതിട്ട കെഎസ്‌ആർടിസി ഗാരേജ് വെള്ളത്തിനടിയിലായി. കോ–-ഓപ്പറേറ്റീവ് കോളേജിലും വെള്ളം കയറി. കനത്ത മഴ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..