23 April Tuesday
പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌

നിക്ഷേപകരെ പിഴിയുന്ന കൂട്ടായ്‌‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 പത്തനംതിട്ട

പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പിൽ എല്ലാം നഷ്ടപ്പെട്ട്‌ ദുരിതത്തിലായ നിക്ഷേപകരെ പിഴിയുകയെന്ന ലക്ഷ്യവുമായി  നിക്ഷേപക കൂട്ടായ്‌മ.  കേസ്‌ സംബന്ധിച്ച ഹൈക്കോടതി വിധി ബുധനാഴ്‌ച വന്നതോടെ സിബിഐ അന്വേഷണം ഉറപ്പായിരിക്കുകയാണ്‌. സിബിഐയെ അന്വേഷണ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാർ മുമ്പു തന്നെ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. ഓരോ പരാതിയും ഓരോ കേസായി സ്വീകരിക്കണമെന്നും ശാഖകൾ കലക്ടർമാരുടെ നേതൃത്വത്തിൽ ആസ്‌തി കണക്കാക്കിയ ശേഷം സീൽ ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്‌.
എന്നാൽ, കോടതി വിധി വരും മുമ്പുതന്നെ കോൺഗ്രസ്‌ നേതൃത്വത്തിൽ നിക്ഷേപകരെ വിളിച്ചു ചേർത്ത്‌ ഡിജിപിയുടെ സർക്കുലറിനെതിരെ ഹൈക്കോടതിയിൽ കേസുകൊടുക്കാനെന്ന പേരിൽ പിരിവ്‌ തുടങ്ങികഴിഞ്ഞു. ഒരാളിൽനിന്ന്‌ 1000 രൂപയാണ്‌ റജിസ്‌ട്രേഷൻ ഫീസായി വാങ്ങുന്നത്‌.  നിക്ഷേപകരിൽ ഇരുന്നൂറോളം പേർ ഇതിനകം റജിസ്‌ട്രേഷന്‌ പണം നൽകിയതായി അറിയുന്നു.  
ചില അഭിഭാഷകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഒരു സംഘം കേസിൽ കക്ഷിചേരുന്നതിനായി 10,000 രൂപ വീതം വാങ്ങുന്നതായും അറിയുന്നു. 70 പേരാണ്‌ ഇത്തരത്തിൽ കേസിൽ കക്ഷി ചേരാനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌. ജീവിതകാലത്തെ സാമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവരെ സഹായവാഗ്‌ദാനം നൽകി വീണ്ടും ചുഷണം ചെയ്യുന്ന നിലയായി മാറുകയാണിപ്പോൾ.
ഡജിപിയുടെ സർക്കുലറിന്‌ വിരുദ്ധമായി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫിനാൻസിന്റെ ശാഖകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി നൽകാനുള്ള അവസരമുണ്ടാകണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ്‌. ഓരോ പരാതിയിലും പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.  അതോടൊപ്പം ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ പ്രകാരം പത്തനംതിട്ടയിൽ പ്രത്യേക കോടതി സ്ഥാപിച്ച്‌ എല്ലാ കേസുകളും തീർപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top