പത്തനംതിട്ട
കോവിഡ് വാക്സിനേഷന്റെ ആദ്യദിനം ജില്ലയിലെ തെഞ്ഞെടുക്കപ്പെട്ട ഒൻപത് കേന്ദ്രങ്ങളിൽ വിജയകരമായി പൂർത്തീകരിച്ചു. ജില്ലയിലെ ഒൻപത് വാക്‌സിനേഷൻ സെന്ററുകളിലുമായി 592 പേർക്കാണ് ശനിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകിയത്. ഗുരുതരമായ പാർശ്വഫലങ്ങൾ ആർക്കും റിപ്പോർട്ട് ചെയ്തില്ല. ഞായറാഴ്‌ച വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. 18ന് വാക്‌സിനേഷൻ തുടരും.
ശനിയാഴ്‌ച രാവിലെ ഒൻപതു മുതൽ വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്‌റ്റിങിനു ശേഷം വാക്സിനേഷൻ തുടങ്ങി. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ എൽ ഷീജയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് ആദ്യമായി കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
മുപ്പത് മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഡിഎംഒ പറഞ്ഞു. കലക്ടർ പി ബി നൂഹ്, പത്തനംതിട്ട നഗരസഭ ചെയർമാർ അഡ്വ. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സിന്ധു അനിൽ, ആരോഗ്യകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ആർസിഎച്ച് ഓഫീസർ ഡോ. ആർ സന്തോഷ് കുമാർ, ആർഎംഒ ഡോ. ആഷിഷ് മോഹൻ എന്നിവർ പങ്കെടുത്തു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. പ്രതിഭ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പത്മകുമാരി എന്നിവർ പങ്കെടുത്തു.
അടൂർ ജിഎച്ചിൽ ഡോ. ജയചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചു. ചിറ്റയം ഗോപകുമാർ എംഎൽഎ, ഡെപ്യൂട്ടി ഡിഎംഒ ഡോ. നിരൺ ബാബു എന്നിവർ പങ്കെടുത്തു.
കോന്നി താലൂക്ക് ആശുപത്രിയിൽ ഡോ. അരുൺ ആദ്യ ഡോസ് സ്വീകരിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ഡെപ്യൂട്ടി ഡിഎംഒ ഡോ. രശ്മി എന്നിവർ പങ്കെടുത്തു.
റാന്നി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ഉമ്മൻ മോഡിയിൽ ആദ്യ ഡോസ് സ്വീകരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി പങ്കെടുത്തു.
അയിരൂർ ജില്ലാ ആയൂർവേദ ആശുപത്രിയിൽ ഡോ. വീണ (ആയുർവേദം) വാക്‌സിൻ സ്വീകരിച്ചു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. അജിത എന്നിവർ സന്നിഹിതരായി. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശാ പ്രവർത്തക ഷീലാ ബിജു ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, ഹോമിയോ ഡിഎംഒ ഡോ. ബിജുകുമാർ, ആർദ്രം അസി. നോഡൽ ഓഫീസർ ഡോ. ശ്രീരാജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..