പത്തനംതിട്ട
ജില്ലയിലെ വൈദ്യുതി പ്രസരണ ശേഷി കൂട്ടാന്‍ സഹായിക്കുന്ന ട്രാൻസ് ഗ്രിഡ് 2.0 ഡിസംബറോടെ കമീഷൻ ചെയ്യും. ഇതോടനുബന്ധിച്ച് പത്തനംതിട്ടയിലും കക്കാടും നിർമിക്കുന്ന ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനകളുടെ നിർമാണം അന്തിമഘട്ടത്തിൽ. പത്തനംതിട്ടയിൽ 220 കെവിയുടെയും കക്കാട് 110 കെവിയുടെയും സബ്സ്റ്റേഷനുകളാണ് നിര്‍മിക്കുന്നത്.
പദ്ധതിയിലെ എക്സ്ട്രാ ഹൈടെൻഷൻ ലൈനുകൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അടൂർ, ആറന്മുള, കോന്നി, മാവേലിക്കര പ്രദേശത്ത് കൂടിയാണ് പോകുക. ശബരിഗിരി ഇടമൺ 220 കെവി ലൈനിൽ പാടം എന്ന സ്ഥലത്ത് നിന്നും വൈദ്യുതി ടാപ്പ് ചെയ്ത് പതിയ റൈറ്റ് ഓഫ് വേയിലൂടെ കൂടൽ വരെയും അവിടെ നിന്നും നിലവിലെ 110 കെവി വഴി കൂടൽ സബ്സ്റ്റേഷൻ വഴി പത്തനംതിട്ടയിൽ നിർമാണം പുരോഗമിക്കുന്ന സബ്സ്റ്റേഷനിലും എത്തിക്കും. കക്കാട്ടെ സബ്സ്റ്റേഷന്‍ കക്കാട് ഫയർസ്റ്റേഷന് സമീപമാണ് നിർമിക്കുന്നത്.
പരമ്പരാഗത സബ്സ്റ്റേഷനുകളെ അപേക്ഷിച്ച് കുറച്ച് സ്ഥലം മാത്രമാണ് ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന് ആവശ്യം. അതോടൊപ്പം അപകടരഹിതവും പരിപാലന ചെലവും മിതമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ വൈദ്യതി സംബന്ധമായ പ്രശ്നങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കപ്പെടും.
ശബരിഗിരി പദ്ധതിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ജില്ലയ്ക്ക് അധികമായി ലഭിക്കുന്നതാണ് പദ്ധതി വഴി ഉണ്ടാകുന്ന പ്രധാന നേട്ടം.
244 കോടി രൂപയാണ് നിർമാണത്തിന് ആകെ ചെലവ്. 70 ശതമാനം തുക കിഫ്ബിയിൽ നിന്ന് ബാക്കി തുക വൈദ്യുതി ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് ചെലവഴിക്കുന്നത്. സ്ഥലം എംഎഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് മുൻകൈയെടുത്താണ് പദ്ധതി നിർവഹണഘട്ടത്തിലേക്ക് കൊണ്ടുവന്നതും നിർമാണ പ്രവർത്തനം വേഗത്തിലാക്കിയതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..