കോന്നി > കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിച്ചു. രാവിലെ എട്ടിനു തന്നെ ചികിത്സ തേടി രോഗികളും ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
ജനറൽ ഒപിയാണ് ആദ്യ ദിവസം പ്രവർത്തിച്ചത്. സാനിറ്റൈസർ നല്കി അണുവിമുക്തമാക്കിയാണ് ആളുകളെ മെഡിക്കൽ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഒപി ടിക്കറ്റ് എടുത്ത ശേഷം ട്രയാജ് സ്‌റ്റേഷനിലാണ് ആദ്യം ആളുകൾ എത്തിയത്. അവിടെ പ്രഷർ, ശാരിര താപനില തുടങ്ങിയവ പരിശോധിച്ചു. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം നല്കിയത്.
ഡോ.ഷേർളി തോമസ്, ഡോ.സോണി തോമസ് തുടങ്ങിയവരാണ് ഒപിയിൽ രോഗികളെ നോക്കിയത്. ഓർത്തോ വിഭാഗത്തിലെ രോഗികളെ പ്രിൻസിപ്പൽ ഡോ. സി എസ് വിക്രമൻ പരിശോധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിഭാഗം ഡോക്ടറാണ് ഡോ. സി എസ്‌വിക്രമൻ. ആദ്യ ദിനത്തിൽ 88 രോഗികൾ ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഒപി പ്രവർത്തന ക്രമീകരണങ്ങൾ വിലയിരുത്തി പ്രിൻസിപ്പലിനും, സുപ്രണ്ടിനും ഒപ്പം രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നു. എല്ലാ ക്രമീകരണങ്ങളും സുഗമമായി തന്നെ മുന്നോട്ട് പോകുന്നതായി എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..