സ്വന്തം ലേഖകൻ
പത്തനംതിട്ട
സമ്പർക്കത്തിലൂടെ കോവിഡ് ബാധിതർ ഇല്ലെന്നതാണ് ചൊവ്വാഴ്‌ചയിലെ പ്രത്യേകതയെങ്കിലും ഭയാശങ്കകൾ വിട്ടൊഴിയാതെ ജില്ല. തിങ്കളാഴ്‌ച ജില്ലയിൽ മൂന്നു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 19 പേർ രോഗമുക്തരായിയെന്നത് നേരിയ ആശ്വാസം നൽകുന്നു. എന്നാൽ, രോഗവ്യാപനത്തെ തുടർന്ന് 13 കണ്ടെയ്‌മെന്റ് സോണുകൾകൂടി ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സമ്പർക്ക രോഗികൾ ക്രമാതീതമായി വർധിച്ചുവരുന്നതാണ് കണ്ടത്. ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. അത് ഏറെ ഭയാശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരിൽ കൂടുതൽ പേരിൽ രോഗം വ്യാപകമായപ്പോഴും സമ്പർക്ക രോഗികൾ ഇല്ലെന്നതായിരുന്നു ജില്ലയുടെ പ്രത്യേകത. ആദ്യസമയം ഉണ്ടായ എട്ട് പേർ മാത്രമായിരുന്നു അടുത്ത സമയം വരെ സമ്പർക്ക രോഗികളായുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇത് ഉയരുന്ന സാഹചര്യമായിരുന്നു.
ജില്ലയിൽ ഇതുവരെ ആകെ 584 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. .
ആകെ രോഗമുക്തരായവരുടെ എണ്ണം 316 ആണ്. നിലവിൽ ജില്ലക്കാരായ 267 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 255 പേർ ജില്ലയിലും, 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. ജില്ലയിൽ ആകെ 291 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 132 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 19 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 72 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 36 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 19 പേരും, സ്വകാര്യ ആശുപത്രികളിൽ 13 പേരും ഐസൊലേഷനിലുണ്ട്. ഇന്നലെ പുതുതായി 11 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 1803 സമ്പർക്കങ്ങൾ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2288 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ 1665 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിവിധ കേന്ദ്രങ്ങളിൽനിന്ന് തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 140 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1383 പേർ താമസിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..