അടൂർ
പെടുന്നേനെ ബസ് വന്നിടിച്ച് കയറുകയായിരുന്നു. ഒരു മിനിറ്റ് നേരം എന്താ സംഭവിക്കുന്നതെന്ന് മനസിലായില്ല. ലോറിയിലുണ്ടായിരുന്ന വാഴക്കുല റോഡിലും ബസിനുള്ളിലുമായി ചിതറി തെറിച്ചു. വണ്ടികൾ പരസ്‌പരം കുടുങ്ങിയതോടെ പുറത്തിറങ്ങാനും സാധിച്ചില്ല. അടൂർ കെഎസ്‌ആർടിസി ബസ് ആദ്യം ഇടിച്ച മിനിലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കും ഇത് രണ്ടാം ജന്മം തന്നെയാണ്. ബസ് ഇടിച്ച് തകർന്ന മിനിലോറിയിലെ ഡ്രൈവറും ക്ലീനറും മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മിനിലോറി ഡ്രൈവർ തൃശൂർ കല്ലൂർ പനയങ്ങാട്ട് ജോസ് (53), ക്ലീനർ തൃശൂർ മുട്ടിത്തടി അഞ്ച് കണ്ടത്തിൽ ഷിബു (43) എന്നിവരാണ് പരിക്കൊന്നു ഏൽക്കാതെ രക്ഷപ്പെട്ടത്. മൂലമറ്റം ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് വേഗതയിൽ വന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് ദിശമാറി തിരുന്നൽവേലിയിൽ നിന്നും വാഴക്കുല കയറ്റിവന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഒരു നെല്ലിട വ്യത്യാസത്തിൽ മിനിലോറിയുടെ മുൻഭാഗത്ത് ഇടിക്കാതെ ഒരടി മാറി ലോറിയുടെ സൈഡിൽ ഇടിച്ചതാണ് ഇരുവർക്കും രക്ഷയായത്.
മുൻവശത്ത് ഇടിച്ചിരുന്നെങ്കിൽ ആളപായം ഉറപ്പായിരുന്നു എന്ന് ഡ്രൈവർ ജോസ് പറഞ്ഞു. തൊട്ടു പുറകിൽ വന്ന ലോറിയുടെ മുൻവശം ഇടിച്ചു തകർത്ത് ബസ് ലോറിയിൽ കുടുങ്ങി. ഇതോടെ ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുക്കാനോ യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങാനും കഴിയാതായി. ബസിന്റെ ഡോറുകളും ജാമായി. വേഗതയിൽ വന്ന ബസ് തിരിഞ്ഞ് ലോറിയിൽ വന്നിടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം ജീവൻ കിട്ടിയതിൽ സന്തോഷിക്കുന്നതായും ജോസ് പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..