കോന്നി
കൂൺകൃഷിയിൽ വിജയം നേടി ഐടിഐ വിദ്യാർഥി. മലയാലപ്പുഴ പൊതീപ്പാട് അയത്തിൽ സലിയുടെയും എ എസ് സതിവാസയുടെയും മകൻ സതീഷ് ലാൽ (മണികുട്ടൻ 23) ആണ് പഠനത്തിന്റെ തിരക്കിനിടയിലും കൂൺകൃഷി വിജയകരമായി നടത്തുന്നത്. രണ്ടര വർഷമായി സതീഷ് കൃഷി തുടങ്ങിയിട്ട്.
പ്രകൃതിയിൽനിന്നും ലഭിക്കുന്ന കൂണുകളുടെ ലഭ്യത കുറഞ്ഞതുകൊണ്ടാണ് നമ്മൾ ഇന്ന് കാണുന്ന കൃഷി രീതിയിലേക്ക് തിരിഞ്ഞത്. വളരെ ശ്രദ്ധയോടെ പരിചരിക്കുകയാണെങ്കിൽ എതൊരാൾക്കും ഒരു സ്ഥിരവരുമാനമായി കൂൺകൃഷിയെ കാണാവുന്നതാണെന്ന് സതീഷ് ലാൽ പറയുന്നു. വീടിനോട് ചേർന്ന ഇരുട്ടുമുറിയിൽ ആണ് കൃഷി.
അണുനശീകരണം നടത്തിയ 18 ഇഞ്ച് വീതിയും 28 ഇഞ്ച് നീളവുമുള്ള പിപി കവറിൽ ഒന്നര ഇഞ്ച് മുതൽ 3 ഇഞ്ച് കനത്തിൽ ചുമ്മാടുകളാക്കി പി പി കവറിൽ ഇറക്കിവെച്ച് വശങ്ങളിൽ വിത്ത് വിരിച്ച് ഒന്നിനു മുകളിൽ ഒന്നായി 3 ലയറുകൾ വെയ്ക്കുന്നു. പിന്നീട് മുകൾ ഭാഗം കെട്ടി വായു സഞ്ചാരത്തിനായി ചെറു സുഷിരങ്ങൾ ഇട്ട് ഇരുട്ടുമുറിയിൽ വെയ്ക്കുന്നു.
ഏകദേശം 22 ദിവസം ആകുമ്പോൾ പാൽ കൂൺ തടങ്ങൾ പൂർണ വളർച്ചയെത്തി പഞ്ഞിക്കെട്ടുപോലെ ആകും. പൂർണവളർച്ച എത്തിയകൂൺ ഇരുട്ടു മുറിയിൽ നിന്നും വിളവെടുപ്പ് മുറിയിലേക്ക് മാറ്റും. ആദ്യ വിളവിനുശേഷം, വീണ്ടും നനച്ചു തുടങ്ങിയാൽ അടുത്ത 17-ാം ദിവസം 2-ാം വിളവ് എടുക്കാം. ഈ രീതിയിൽ മൂന്നു പ്രാവശ്യമായി ഒരു പാൽ കൂൺ തടത്തിൽനിന്നും ഒരു കിലോ കൂൺ ലഭിക്കുമെന്ന് സതീഷ് പറഞ്ഞു.
മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ആഹാരമായി കൂണുകൾ മാറാനുള്ള പ്രധാനകാരണം അവയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ തന്നെയാണ്. മനുഷ്യശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറൽസും പ്രോട്ടിനും ഒരുപോലെ കൂണുകളിൽ അടങ്ങിയിരിക്കുന്നു.
ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും രോഗപ്രതിരോധ ശക്തി നിലനിർത്തുന്നതിനും കൂൺ നല്ലതാണെന്നാണ് സതീഷ് പറഞ്ഞു. ചെന്നീർക്കര ഗവ. ഐടി ഐടി ഐവിദ്യാർഥിയായ സതീഷ് ലാൽ എസ്എഫ്ഐ (ഐടിഐ) സംസ്ഥാന കമ്മിറ്റി അംഗമാണ്. മലയാലപ്പുഴ ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല എക്സിക്യൂട്ടീവ് അംഗം, സിപിഐ എം പൊതീപ്പാട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സലീന സലിം സഹോദരിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..