പത്തനംതിട്ട
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗഭീതി പടരുന്നു. ഞായറാഴ്‌ച മൊത്തം 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ മാത്രമാണ് പുറത്തുനിന്നെത്തിയത്. ബാക്കി 25 പേരും സമ്പർക്കത്തിലൂടെ രോഗം ലഭിച്ചവരാണ്. റാപ്പിഡ് ആന്റിജൻ ടെസ്‌റ്റിലൂടെ കണ്ടെത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്നതും ആശങ്ക ഉയർത്തുന്നു. നിലവിൽ കണ്ടെത്തിയ രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കുന്ന ശ്രമകരമായ ജോലിയാണ് ആരോഗ്യപ്രവർത്തകർക്ക് മുന്നിലുള്ളത്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുമ്പോൾ കോണ്ടാക്‌ടുകളെ കണ്ടെത്തൽ കൂടുതൽ ബുദ്ധിമുട്ടുള്ള ദൗത്യമാകും.
തുകലശേരി സ്വദേശിനി 47കാരി, കുമ്പഴ സ്വദേശി 31കാരൻ, പത്തനംതിട്ട സ്വദേശിനി 50കാരി, കുലശേഖരപതി സ്വദേശി 40കാരൻ, കുമ്പഴ സ്വദേശി 22കാരൻ, കുലശേഖരപതി സ്വദേശിനി 25കാരി, പത്തനംതിട്ട സ്വദേശിനി 60കാരി, കടമ്മനിട്ട സ്വദേശി 26കാരൻ, മേലെവെട്ടിപ്രം സ്വദേശിനി 51കാരി, പത്തനംതിട്ട സ്വദേശി 19കാരൻ, കുലശേഖരപതി സ്വദേശിനി 20കാരി, കുലശേഖരപതി സ്വദേശിനി 50 വയസുകാരി എന്നിവർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൂടാതെ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ളാഹ സ്വദേശിനിയായ 24 വയസുകാരിയെ പത്തനംതിട്ടയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്‌ച ജില്ലയിലുള്ള മൂന്നുപേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 296 ആണ്.
നിലവില്‍ ജില്ലക്കാരായ 237 പേര്‍ രോഗികളായുണ്ട്. ഇതില്‍ 224 പേര്‍ ജില്ലയിലും, 13 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 144 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 23 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 60 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനിലുണ്ട്. ആകെ 262 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ 1422 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലാണ്. ആകെ 5880 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഞായറാഴ്‌ച സാമ്പിളുകള്‍ ഒന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഞായറാഴ്‌ച 196 സാമ്പിള്‍ നെഗറ്റീവായി. ഇതുവരെ അയച്ച സാമ്പിളുകളില്‍ 16092 എണ്ണം നെഗറ്റീവായി. 1009 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..