പത്തനംതിട്ട
പത്തനംതിട്ട നഗരസഭാ സ്റ്റേഡിയം വികസനം അട്ടിമറിച്ചത് യുഡിഎഫ് നഗരസഭാ ഭരണസമിതിയുടെ കാലത്ത്. ഏറ്റവും ആധുനിക രീതിയിൽ സ്റ്റേഡിയം നിർമാണത്തിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ഫണ്ട് അനുവദിച്ചിരുന്നു. നിരവധി തവണ അന്നത്തെ കായിക മന്ത്രിമാർ നേരിട്ട് യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിയുമായി ചർച്ച നടത്തി. സ്ഥലം എംഎൽഎ ആയിരുന്ന വീണാ ജോർജ് അന്നും ഇതിന് വേണ്ടി ഏറെ പ്രയത്‌നിച്ചു.
എന്നാൽ ഒരു തരത്തിലും വികസനം അംഗീകരിക്കാൻ തയ്യാറാകാതെ സർക്കാരുമായി കരാർ ഒപ്പുവയ്ക്കാൻ യുഡിഎഫ് ഭരണസമിതി തയ്യാറായില്ല. കഴിഞ്ഞ ദിവസം സമര നാടകത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്ന് നഗരസഭാ ഭരണം. അന്ന് വികസനത്തെ അട്ടിമറിച്ചവർ അതിന് ശേഷം എൽഡിഎഫ് നേതൃത്വത്തിൽ ഭരണസമിതി അധികാരത്തിൽ വന്നപ്പോഴാണ് സ്റ്റേഡിയം നവീകരണ പദ്ധതിക്ക് ജീവൻ വച്ചത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. ഏറ്റവും ആധുനിക രീതിയിൽ നിർമാണം നടത്തുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു വരുന്നു. എത്രയും പെട്ടെന്ന് നിർമാണ നടപടികൾ തുടങ്ങുമെന്നും പ്രതിപക്ഷത്തിനും അറിയാം. അതിനിടയിൽ നവീകരണ നടപടികൾ തങ്ങൾ ആവശ്യപ്പെട്ടിതിനെ തുടർന്നാണ് നടത്തുന്നതെന്ന് വരുത്തിതീർക്കാനുള്ള നാടകമാണ് കോൺഗ്രസ് നേതൃത്വത്തിൽ ചില മാധ്യമങ്ങളുടെ ഒത്താശയോടെ സമര നാടകമായി അരങ്ങേറിയത്.
എൽഡിഎഫിനെതിരെ അച്ച് നിരത്തിയ മാധ്യമത്തിന്റെ നേതൃത്വത്തിൽ ഇതേ സ്റ്റേഡിയത്തിൽ ദിവസങ്ങളോളം നീളുന്ന പ്രദർശന വിപണന മേള നടത്തിയിരുന്നു. അന്ന് നഗരസഭ ഭരിച്ചത് യുഡിഎഫ്. അന്ന് അത് പ്രശ്നമല്ലായിരുന്നു.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണകാലത്ത് ജില്ലയിൽ അത്യാധുനിക നിലവാരമുള്ള സ്റ്റേഡിയം ഉയരരുതെന്ന രാഷ്ട്രീയ അന്ധത ബാധിച്ച കോൺഗ്രസുകാരാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്കും സംസ്ഥാന സർക്കാരിനുമെതിരെ തിരിയുന്നത്. 48 കോടി രൂപയാണ് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സ്റ്റേഡിയം നിർമാണത്തിന് അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..