പത്തനംതിട്ട
ജില്ലയിൽ കാലവർഷം രണ്ട് ദിവസമായി ശക്‌തി പ്രാപിച്ചു. ജൂൺ ആദ്യ ദിവസങ്ങളിൽ മഴ ഉണ്ടായില്ലെങ്കിലും തുടർന്ന് മഴ ആരംഭിച്ചു. രണ്ട് ദിവസമായി മഴ പെയ്യുന്നുണ്ടെങ്കിലും തീവ്രത കുറവാണ്. വരും ദിവസങ്ങളിൽ മഴ ശക്‌തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതി തീവ്ര മഴയല്ലെങ്കിലും അണക്കെട്ടുകളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മഴ നിർത്താതെ പെയ്താൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടിവരും. മറ്റ് അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം നിലവിലില്ല.
പമ്പ അണക്കെട്ടിൽ 963.75 മീറ്ററാണ് വെള്ളിയാഴ്‌പ പകലത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 1.33 ശതമാനം വെള്ളം മാത്രമാണിത്. കക്കി അണക്കെട്ടിൽ 939.10 മീറ്ററാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 13.68 ശതമാനം. വെള്ളിയാഴ്‌ച പകൽ 187.15 മീറ്ററാണ് മൂഴിയാറിലെ ജലനിരപ്പ്. മൂഴിയാറിലെ ജലനിരപ്പ് മഴയ്‌ക്ക് അനുസരിച്ച് പെട്ടെന്ന് മാറികൊണ്ടേയിരിക്കും. 192.63 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. റെഡ് അലർട്ട് ലെവൽ 190 മീറ്ററുമാണ്. ജലനിരപ്പ് ഉയർന്നതിനാൽ കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ ഷട്ടർ ഉയർത്തേണ്ട സാഹചര്യം വന്നെങ്കിലും പിന്നീട് വെള്ളം കുറഞ്ഞതിനാൽ ഉയർത്തിയില്ല. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ മേഖലകളിലെ നദിയിൽ ജലനിരപ്പ് ഉയരും.
ള്ളെിയാഴ്‌ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള കണക്ക് പ്രകാരം ളാഹയിലാണ് കൂടുതൽ മഴ ലഭിച്ചത്. 51 മില്ലിമീറ്റർ. ചേത്തക്കലിൽ 51 മില്ലിമീറ്ററും കുന്നന്താനത്ത് 21.5 മില്ലിമീറ്ററും മഴ ലഭിച്ചു. 13.5 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ടയിൽ ലഭിച്ചത്. ഏനാദിമംഗലത്തും തുമ്പമൺ താഴത്തും 16 മില്ലിമീറ്റർ മഴ പെയ്‌തു. വ്യാഴാഴ്‌ച പത്തനംതിട്ടയിലാണ് കൂടുതൽ മഴ ലഭിച്ചത്. 36.4 മില്ലിമീറ്റർ മഴ ലഭിച്ചു. മൂഴിയാറിൽ 31.6 മില്ലിമീറ്റർ മഴയും ലഭിച്ചു. ബുധനാഴ്‌ചയാണ് ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും ഭേദപ്പെട്ട നിലയിൽ മഴ ലഭിച്ചത്. വടശേരിക്കര, അത്തിക്കയം എന്നിവിടങ്ങളിൽ 98 ഉം വാഴക്കുന്നത്ത് 70.6 ഉം പെരുന്തേനരുവിയിൽ 69.6 ഉം മില്ലിമീറ്റർ മഴ ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..