പത്തനംതിട്ട
കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണത്തിന് സർക്കാർ തുക അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടികൾ തുടങ്ങുക. യുഡിഎഫ് ഭരണകാലത്ത് കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ എടുത്തവരുടെ വീഴ്ചയാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ തികയുംമുമ്പ് തന്നെ കെട്ടിടത്തില്‍ ചോര്‍ച്ചയടക്കം വന്നത്. ഇത് പരിഹരിക്കുന്ന നടപടികളാണ് സര്‍ക്കാര്‍തലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും സ്വീകരിക്കുന്നത്.
മാലിന്യ പ്ലാന്റ് നിർമാണത്തിന് 17 ലക്ഷം രൂപയോളം ചെലവ് വരും. വണ്ടികൾ നന്നാക്കുന്ന ഗാരേജിൽനിന്നും ശുചിമുറികളിൽ നിന്നുമടക്കം വരുന്ന വെള്ളം പൂർണമായി സംസ്കരിച്ച ശേഷമേ ഓടകളിലൂടെ പുറത്തേക്കൊഴുക്കൂ. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലെ ചോർച്ച തടയാനുള്ള പ്രവൃത്തികളും താമസിയാതെ നടക്കും. ജീവനക്കാർ ഉപയോഗിക്കുന്ന വിവിധ നിലകളുള്ള ശുചിമുറികളിലെ പൈപ്പ് കെട്ടിടത്തിന് പുറത്തുകൂടി പുതുതായി സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് തീരുമാനം. ഏകദേശം 1,18,000 രൂപ ചെലവ് വരുമെന്നാണ് കണക്ക്. ഇതിന് പുറമെയാണ് കെട്ടിട സമുച്ചയത്തില്‍ മലിനജലം ഒഴുക്കിവിടാൻ ഓട നിർമാണം ഉൾപ്പെടെ നവീകരിക്കാനും തീരുമാനിച്ചിട്ടുള്ളത്. ഇതിനടക്കം 17 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സെപ്റ്റിക് ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്ന തകരാർ പരിഹരിച്ചു. യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന ഭാഗത്തെ മേല്‍ക്കൂര പണിയുന്നതും ഇതോടൊപ്പം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്താണ് സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത്. ആലപ്പുഴയിലെ ഒരു കോൺഗ്രസ് നേതാവിന്റെ അടുപ്പക്കാരനാണ് കരാർ കൈക്കലാക്കിയത്. നിര്‍മാണത്തിലെ അഴിമതി മറച്ച് വയ്ക്കാനാണ് കഴിഞ്ഞ ദിവസം ഡിസിസി നേതൃത്വത്തില്‍ സമരനാടകം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..