കൊടുമൺ
ഫാർമേഴ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ അലങ്കാരച്ചെടികളുടെ കൃഷിക്ക് തുടക്കമാകുന്നു. കൃഷി രീതികൾ, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട കർഷകർക്കുള്ള സെമിനാർ ചൊവ്വ രാവിലെ 10ന് നടക്കും. കൊടുമൺ സ്റ്റേഡിയത്തിലുള്ള പഞ്ചായത്ത് ഹാളിലാണ് സെമിനാർ. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കൊടുമൺ കൃഷി ഭവൻ, എന്നിവയുടെ സഹായത്തോടെയാണ് കൊടുമൺഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഫ്ലോറി വില്ലേജ് ആരംഭിക്കുന്നത്. വിവാഹം, വിനോദം, അതുപോലെയുള്ള മറ്റ് ചടങ്ങുകൾക്ക്, വീടുകൾ, കടകൾ, മാളുകൾ, ഹാളുകൾ എന്നിവ അലങ്കരിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന ഇലച്ചെടികൾ പെട്ടെന്ന് വാടിപ്പോകാത്ത തരത്തിലുള്ള പൂവുകൾ എന്നിവയുടെ കൃഷിയാണ് ആദ്യഘട്ടമായി തുടങ്ങുന്നതെന്ന് ഫാർമേഴ്സ് കമ്പനി ചെയർമാൻ എ എൻ സലീം പറഞ്ഞു. രണ്ടിനം തൈകളാണ് കമ്പനിയുടെ നഴ്സറിയിലുള്ളത്. ഇലച്ചെടിയായ മെസഞ്ചിയാനയുടെ 10, 800 തൈകളും പൂക്കൾ എടുക്കാനായുള്ള "ഹെലിക്കോണിയ’ എന്ന ചെടിയുടെ 2,500 തൈകളുമാണ് വിതരണത്തിനായുള്ളത്. തൈകൾ 75% സബ്സിഡി നിരക്കിലാണ് നടീൽ വസ്തുക്കളോടൊപ്പം വിതരണം ചെയ്യുന്നത്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വില നൽകി ശേഖരിക്കും. ഉൽപ്പന്നങ്ങളുടെയും, നടീൽ വസ്തുക്കളുടെയും വിപണനത്തിനായി കമ്പനി ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ വിവിധ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
താരമായി ഹെലി കോണിയ
മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റിലും എപ്പോഴും വിറ്റഴിയുന്ന പൂവാണിത്. സെക്സി പിങ്ക്, ഐറിസ റെഡ് എന്നീ രണ്ട്നിറങ്ങളിലാണ് ലഭിക്കുന്നത്. ഒരു പൂവിന് 20 മുതൽ 60 രൂപ വരെ ലഭിക്കും. ഇതിന്റെ കിഴങ്ങ് നടീൽ വസ്തുവായി പൂവിനോടൊപ്പം വിൽക്കുന്നതിനും കഴിയും. ഒരു ചെടിയിൽ നിന്ന് വർഷത്തിൽ 10 പൂവ് ലഭിക്കും. ഒരേക്കറിൽ 400 ചെടികൾ വയ്ക്കാം. വർഷത്തിൽ 2,40,000 രൂപ വരെ വരുമാനം കിട്ടുവെന്ന് കണക്കാക്കുന്നു. നല വെയിലും ജലസേചന സൗകര്യവുമുള്ള സ്ഥലമാണ് അനുയോജ്യം
ഇടവിളയായി
മെസഞ്ചിയാന
സാധാരണചൂരൽ പ്ലാന്റ് എന്നാണ് അറിയപ്പെടുന്നത്. മഞ്ഞയും പച്ചയും കലർന്ന സ്ട്രാപ്പി ഇലകൾ വീടുകളുടെയും ഓഫീസുകളുടെയും അകത്തളങ്ങളെ മോടിയാക്കുവാനാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിൽ നിന്നുള്ള വിശാംശങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള ശേഷിയുമുണ്ട്. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സെമി ഷെയ്ഡ് സ്പോട്ടുകളിൽ കൃഷിചെയ്യുന്നതാണ് അനുയോജ്യം. റബർ കൃഷിക്കാർക്ക് ഇടവിളയായി കൃഷി ചെയ്യാം.ഒരേക്കറിൽ 400 തൈകൾ നടാം 8 മാസം കഴിയുമ്പോൾ വിളവെടുക്കാം. 10 ഇലകളടങ്ങുന്ന ഒരു കെട്ടിന് 18-20 രൂപ ലഭിക്കും. പ്രതിമാസം ഒരേക്കറിൽ നിന്നും 25,000 വരെ വരുമാനം ലഭിക്കാമെന്നാണ് കണക്കാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..