ഇരവിപേരൂർ
മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽനിന്നും ആറ്റിൽച്ചാടിയ വീട്ടമ്മയെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇടിഞ്ഞില്ലം കാഞ്ഞിരത്തുംമൂട്ടിൽ പ്രേമയാണ് (50) ആറ്റിലേക്ക് ചാടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നുവന്ന ഇവർ വള്ളംകുളം പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോൾ ആറ്റിൽ ചാടുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരായ രണ്ടുപേർ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇവർ വിവരം തിരുവല്ല അഗ്നിരക്ഷാസേനയെ അറിയിച്ചു.
ഇവരെ അഗ്നിരക്ഷാസേനാ സംഘം സാഹസികമായാണ് പിടികൂടിയത്. ആറ്റിലൂടെ നാല് കിലോമീറ്ററോളം ഒഴുകിവന്ന ഇവരെ മനക്കച്ചിറ പാലത്തിനു സമീപം വള്ളത്തിലെത്തിയ ബധിരനായ യുവാവ് ബിനു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സഹകരിച്ചില്ല. യുവാവിനെ കടിക്കുകയും ചെയ്‌തു. കരയിൽ കയറാതിരുന്ന ഇവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേന റബർ ഡിങ്കിയിൽ ആറ്റിലേക്കിറങ്ങുകയായിരുന്നു. വടം ഇട്ടുനൽകി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും ഇവർ സഹകരിച്ചില്ല. തുടർന്ന്, ബലമായി കരയ്ക്കു കയറ്റി. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..