പത്തനംതിട്ട
ഈ വർഷം കാലവർഷം തുടങ്ങിയ ശേഷം ജില്ലയിൽ പരക്കെ മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മുതൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. ചില പ്രദേശങ്ങളിൽ മണിക്കൂറുകൾ ശക്തമായിത്തന്നെ പെയ്തു. ഈ കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതിനുസമാനമായി തന്നെയാണ് ജൂണിൽ മഴ മാറിനിന്നത്.ജൂണിൽ ഏകദേശം 60 ശതമാനത്തോളമാണ് മഴ ജില്ലയിൽ കുറഞ്ഞത്. വരുന്ന ആഴ്ചകളിൽ ആ കുറവ് നികത്തിയില്ലെങ്കിലും മഴ ശക്തമായി ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ ആദ്യവാരത്തോടെ ഏതാനും ആഴ്ച മഴ ശക്തിപ്രാപിക്കുമെന്നും പ്രവചനം ഉണ്ടായിരുന്നു.
പന്തളത്ത് ചില മേഖലകളിൽ ശനിയാഴ്ച ശക്തമായ കാറ്റ് വീശി. മരങ്ങൾ വീണ് ഏതാനും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഞായറാഴ്ച ശക്തമായ കാറ്റ് ഇവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ അണക്കെട്ടുകളിൽ വെള്ളം 30 ശതമാനത്തിനടുത്ത് മാത്രമേയുള്ളു. ജൂലൈ മഴ കൂടുതൽ ലഭിക്കുന്ന പ്രതീക്ഷയാണ് വൈദ്യുതി ബോർഡിനുള്ളത്.
കാലാവസ്ഥയിലെ വ്യതിയാനം കാർഷികമേഖലയെയും ബാധിച്ച് തുടങ്ങി. ശക്തമല്ലാത്ത മഴ പച്ചക്കറി കൃഷിക്ക് ഏറെ സഹായകമായി. ജില്ലയിലെ കാർഷിക കലണ്ടറുകൾ തകിടം മറിയുന്ന സ്ഥിതിയിലെത്തുമോയെന്ന ആശങ്ക കർഷകർക്കിടയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..