തിരുവല്ല
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരനെ ആർഎസ്എസു കാർ അരുംകൊല ചെയ്തപ്പോൾ ഓടിയെത്തി കരുത്തുപകർന്ന് താങ്ങും തണലുമായി നിലകൊണ്ട കോടിയേരിയുടെ വേർപാട് ചാത്തങ്കരിയിലെ പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തെ വീണ്ടും ദുഖത്തിലാഴ്ത്തി.
മകനെ നഷ്ടപ്പെട്ടതു പോലെ ഞങ്ങളുടെ കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് ധീര രക്തസാക്ഷി പെരിങ്ങരയിലെ പി ബി സന്ദീപ് കുമാറിന്റെ അഛൻ ബാലൻ പറഞ്ഞു. ഞങ്ങളെ അത്രമേൽ കരുതിയ ആളാണ് കോടിയേരി സഖാവ്. മരണവാർത്ത അറിഞ്ഞത് മുതൽ ടിവിയുടെ മുന്നിൽ ദുഖിതനായി കഴിയുകയാണ് അദ്ദേഹം.
മനുഷ്യത്വത്തോടെ എല്ലാവരെയും നയിച്ച നേതാവാണ്. സംസ്കാര ചടങ്ങിന് നേരിട്ട് പോകണമെന്നുണ്ടായിരുന്നു. തനിച്ച് പോകാൻ കഴിയില്ല.
സന്ദീപിന്റെ അമ്മ ഓമന ടിവി കാണാൻ പോലും കഴിയുന്ന നിലയിലല്ല. കടുത്ത മനോവിഷമത്താൽ കട്ടിലിൽ തന്നെ ഇരുന്ന് വിതുമ്പുകയാണ്. ഒന്നു മാത്രം പറഞ്ഞു. വലിയ നഷ്ടമായി പോയി. ഇത്രയും നല്ലൊരു നേതാവ് നമുക്ക് ഇനിയുണ്ടാവില്ല–-ബാലനും പറഞ്ഞു.
സന്ദീപിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ നിർമാണം തുടങ്ങിയതിനാൽ സമീപത്തുള്ള വാടക വീട്ടിലാണ് അവർ കഴിയുന്നത്.
ഡിസംബർ രണ്ടിനാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ എസ്എസുകാർ വധിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ സന്ദീപിന്റെ വീട്ടിലെത്തിയ കോടിയേരി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്തുപിടിച്ച് ഭാര്യയും അഛനും അമ്മയും അടങ്ങുന്ന ആ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.രണ്ട് കോടി രൂപയോളം ജില്ലയിലെ പാർട്ടി പ്രവർത്തകർ സമാഹരിച്ചു. വീട് നിർമാണം പുരോഗമിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..