കോന്നി
പെൺകുട്ടികളെ വീട്ടിൽ കയറി ഉപദ്രവിച്ചതു ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധർ മർദിച്ചു. സിപിഐ എം കോന്നി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റുമായ എം അനീഷ് കുമാർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം അഖിൽ, ബ്ലോക്ക് എക്സിക്യൂട്ടീവംഗം ജിബിൻ ജോർജ്, പ്രമാടം മേഖല ട്രഷറർ അഭിരാജ് എന്നിവർക്കാണ് മർദനമേറ്റത്. ഞായറാഴ്‌ച രാത്രി 8.30 ഓടെ പൂങ്കാവ് ജങ്‌ഷനിൽ നിൽക്കുമ്പോഴാണ് വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ, വിഷ്ണു, ഹരികൃഷ്ണൻ, കോന്നി സ്വദേശി ആഷിക് എന്നിവർ മാരകായുധങ്ങളുമായെത്തി മർദിച്ചത്. പരിക്കേറ്റവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സാമൂഹിക പ്രതിബദ്ധത ഉള്ളതുകൊണ്ടാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഡിവൈഎഫ്ഐ ചോദ്യം ചെയ്യുന്നത്. പ്രവർത്തകരെ മർദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇവരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സെക്രട്ടറി പി ബി സതീഷ് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിനു നേതൃത്വം നൽകിയവർ മറൂർ, തകയത്ത് ജങ്‌ഷൻ, പൂങ്കാവ് എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപനയും ക്വട്ടേഷൻ പ്രവർത്തനവും നടത്തുന്നവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..