അടൂർ
വീണ്ടും ഒരു ഗാന്ധി ജയന്തി കൂടി പടിവാതിലിൽ.ആ മഹാനുഭാവന്റെ സ്മരണയിൽ മണക്കാലായിലെ ഖാദി ഉൽപ്പാദന കേന്ദ്രം. ഗാന്ധി സ്മാരക നിധിയുടെ കീഴിൽ ഖാദി വസ്ത്രമൊരുക്കുന്ന കേന്ദ്രമാണിത്. കൊടുമണ്ണിലും ചൂരക്കോട്ടും ഓരോ ഉപശാഖകളുമുണ്ട്. അവിടെ കാവി മുണ്ടും വെള്ള ഉടുപ്പും നിർമിക്കുന്നു. വസ്ത്രവിപണിയിൽ പ്രശസ്തമായ കുപ്പടം നിർമിക്കുന്നത് കൊടുമൺ ശാഖയിലാണ്. മുണ്ട്, കൈലി എന്നിവയിൽ പ്രത്യേക ഡിസൈൻ ചെയ്യുന്നതിനാണ് കുപ്പടം എന്ന് പറയുന്നത്. ഈ മേഖലയിൽ നേരത്തെ വരുമാനം കുറവായിരുന്നു. അതോടെ നെയ്ത്ത് തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് പോയി.
മണക്കാലയിൽ നൂൽനൂല്പ്, നെയ്ത്ത്, തലയിണ, മെത്ത നിർമാണം എന്നിവയാണ് നടക്കുന്നത്. ഖാദി കമീഷൻ ത്യശ്ശൂർ കുറ്റൂരിലെ പ്ലാന്റിൽ നിന്നും എത്തിക്കുന്ന അസംസ്കൃത കോട്ടണിൽ നിന്നും നൂൽ ഉല്പാദിപ്പിക്കും. തുടർന്ന് പശമുക്കി ബോവനിൽ ചുറ്റി പാവാക്കിയശേഷം തറിയിൽ നെയ്യുകയാണ് ചെയ്യുന്നത്. കാവിമുണ്ടും കൂടിയ തരം മസ്‌ലിൻ തുണിയും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. നൂറ് കണക്കിന് തൊഴിലാളികളെ ഒരേ സമയം തൊഴിൽ ചെയ്യിക്കാനും പുതുതായി വരുന്നവർക്ക് പരിശീലനം നൽകാനും കഴിയുന്ന പശ്ചാത്തല സൗകര്യവും കെട്ടിടവും ഗാന്ധി സ്മാരക നിധിക്കുണ്ട്. അത് ഉപയോഗപ്പെടുത്താൻ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ രംഗത്ത് വരണമെന്ന അഭിപ്രായം ശക്തമാണ്. ഇപ്പോൾ വളരെ കുറച്ച് ഉല്പാദനമേ നടക്കുന്നുള്ളൂ. ഒട്ടേറെ തൊഴിലവസരങ്ങൾക്ക് സാധ്യതയുള്ള ഈ സ്ഥാപനത്തിന്റെ വികസനം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..