പത്തനംതിട്ട
ശബരിമല ഭാഗങ്ങളിലെ റോഡ് നിർമാണം ഓണത്തിന് നട തുറക്കുംമുമ്പ് തീർക്കും. നിർമാണം വേഗത്തിലാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. കുടിവെളള പദ്ധതി നിർവഹണവുമായി പല റോഡുകളിലും നിർമാണം നടക്കുന്ന സാഹചര്യത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും റോഡുകളുടെ നിർമാണം വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അതീവശ്രദ്ധ പുലർത്തണമെന്ന് പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. സർക്കാർ തലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി അറിയിച്ചാൽ ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കും.
ജനപ്രതിനിധികൾ നിർദ്ദേശിച്ച റോഡുകളുടെ നിർമാണവും അടിയന്തിര പ്രാധാന്യത്തോടെ ചെയ്യണമെന്ന് കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഏകോപന സമിതി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബി വിനു, പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ, ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..