തിരുവല്ല
സ്‌ത്രീധനത്തെച്ചൊല്ലി ഗാർഹിക പീഡനം; യുവാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. 2013 സെപ്റ്റംബർ നാലിന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ മറിയാമ്മ മാത്യു (29)വിനാണ് ഭർത്താവിന്റെ നിരന്തരമായ ശാരീരിക, മാനസിക പീഡനം ഏൽക്കേണ്ടിവന്നത്.
വിവാഹശേഷം രതീഷിന്റെ പാലനിൽക്കുന്നതിൽ എന്ന കുടുംബവീട്ടിൽ കഴിഞ്ഞുവരവേ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവാവും അമ്മ ഓമനയും ചേർന്ന് യുവതിയെ അസഭ്യം വിളിക്കുകയും മർദിക്കുകയും പതിവായി. കുഞ്ഞ് ജനിച്ചശേഷവും പീഡനം തുടർന്നു. കഴിഞ്ഞ 14ന് യുവതി കോയിപ്രം പൊലീസിനെ സമീപിച്ച് മൊഴി നൽകി. പൊലീസ് വീട്ടിൽ പരിശോധന നടത്തി തെളിവെടുത്തു.
ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം തുടരവേ, വ്യാഴാഴ്‌ച രാത്രി എട്ടോടെ രതീഷിനെ വീടിനു സമീപത്തുനിന്നും പിടികൂടി. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി. കോയിപ്രം ഇൻസ്‌പെക്ടർ സജീഷ് കുമാർ നേതൃത്വം നൽകുന്ന അന്വേഷണസംഘത്തിൽ എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിൻ ജോൺ എന്നിവരാണുള്ളത്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..