29 March Friday
വിലക്കയറ്റവും തിരിച്ചടി

കിട്ടാനില്ല യൂറിയ, 
കണ്ണീർക്കൃഷിയിൽ കർഷകർ

എസ്‌ സിരോഷUpdated: Wednesday Nov 30, 2022
പാലക്കാട്‌  
സംസ്ഥാനത്ത്‌ യൂറിയ ക്ഷാമം അതീവ രൂക്ഷം. നടീൽ കഴിഞ്ഞ രണ്ടാംവിള നെൽകൃഷിക്ക്‌ വളം നൽകാനാകാതെ കർഷകർ. പാലക്കാട്‌ ജില്ലയിൽമാത്രം 5,000 ടണ്ണോളം യൂറിയ ആവശ്യമുണ്ട്‌. ഒരു ചാക്കുപോലും കിട്ടാനില്ല. പ്ലൈവുഡ്‌ വ്യവസായത്തിന്‌ വ്യാപകമായി യൂറിയ കൊണ്ടുപോകുന്നതാണ്‌ ക്ഷാമത്തിനിടയാക്കിയത്‌. യൂറിയക്കുപകരം മിശ്രിത വളം ഉപയോഗിച്ചാൽ ഗുണമില്ലെന്ന്‌ കർഷകർ പറയുന്നു. 
മിശ്രിത വളത്തിന്‌ ഉയർന്ന വിലയുമാണ്‌. യൂറിയ ഇറക്കുമതിയിലെ കുറവും ഉൽപ്പാദനത്തിലെ ഇടിവും ക്ഷാമം തീവ്രമാക്കി.  രാസവളങ്ങൾക്കുള്ള കേന്ദ്ര ബജറ്റ്‌ വിഹിതം ഇത്തവണ 25 ശതമാനം വെട്ടിക്കുറച്ചതും തിരിച്ചടിയാണ്‌. രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ്‌ സംസ്ഥാനത്ത്‌ ആവശ്യമേറെയുള്ളത്‌.  
 ഇഫ്‌കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണ്‌. ഇതിനൊപ്പം യൂറിയകൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക. പൊട്ടാഷ് - 1,​800 രൂപ (50 കിലോഗ്രാം), ഫാക്ടംഫോസ് 1,​500 (50 കിലോഗ്രാം), യൂറിയ 267 (45 കിലോഗ്രാം), ഇഫ്‌കോ 1,450 എന്നിങ്ങനെയാണ്‌ നിലവിലെ വില. പൊട്ടാഷിന്‌ ചാക്കൊന്നിന്‌ 100 രൂപ വർധിച്ചു. ഫാക്ടംഫോസിനും മറ്റ്‌ കോംപ്ലക്‌സ്‌ വളങ്ങൾക്കും 50 രൂപ വർധിച്ചു. 
സംസ്ഥാനത്ത്‌ യൂറിയ ക്ഷാമത്തിൽ കർഷകർ വലയുമ്പോൾ തൊട്ടടുത്ത തമിഴ്‌നാട്ടിൽ ക്ഷാമമില്ലെന്ന്‌ കേരള കർഷക സംഘം പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. 
രണ്ട്‌ സീസണിലും കിട്ടിയ യൂറിയയുടെ അളവ്‌ കുറവാണ്‌. കേരളത്തിലുള്ള യൂണിറ്റിൽനിന്ന്‌ തമിഴ്‌നാട്ടിലേക്കാണ്‌ കൂടുതൽ യൂറിയ എത്തിക്കുന്നത്‌. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രസേനൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top