പാലക്കാട്
ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നിതിക്കുംവേണ്ടി പാലക്കാട് കോട്ടയ്‌ക്കുമുന്നിൽ നടന്ന ചരിത്ര സമരത്തിന്റെ 52–-ാം വാർഷികം ബുധനാഴ്‌ച ആചരിക്കും. 1967ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാരിനെ 1969ൽ ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചതിനെതിരെയാണ് ഡിസംബർ ഒന്നിന് നടന്ന സിപിഐ എം സമരം. സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ നാലുപേരാണ് രക്തസാക്ഷിത്വം വരിച്ചത്. സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ ഓർമപുതുക്കാൻ ബുധനാഴ്‌ച രാവിലെ നാല് കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗം നടക്കും.
രാവിലെ എട്ടിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് കണ്ണങ്കോട് നടക്കുന്ന അനുസ്‌മരണയോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രനും കണ്ണാടിയിൽ ജില്ലാ സെക്രട്ടറി സി കെ രജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്‌ണൻ എന്നിവരും ഓലശേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസും പങ്കെടുക്കും.
രാവിലെ 7.30ന് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ബൈക്ക് റാലി ആരംഭിച്ച് ചുണ്ണാമ്പുത്തറ വഴി നഗരം ചുറ്റി കോട്ടമൈതാനത്ത് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..