പാലക്കാട്
പാലക്കാട്–-കോഴിക്കോട് ഗ്രീൻഫ്രീൽഡ് ഹൈവേക്കെതിരെ ലഭിച്ച പരാതി പരിഹരിക്കാൻ സിറ്റിങ് നടത്തും. അടുത്തമാസം പാലക്കാട് ലാൻഡ് അക്വിസിഷൻ എൻഎച്ച് സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ അദാലത്ത് നടത്തും. 3,875 പരാതികൾ ഇതുവരെ ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരാതി കൊടുത്തിട്ടുണ്ട്.
അടുത്തമാസം മുതൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരാതിക്കാരുടെ യോഗവും ചേരും. എംഎൽഎ, എംപി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ജനങ്ങളുടെ പരാതി പരിഗണിച്ച് ശേഷമേ അന്തിമ പദ്ധതി തയ്യാറാക്കൂ. പരാതികളുടെ വിശദാംശങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറും.
ജില്ലയിൽ മരുതറോഡ് മുതൽ എടത്തനാട്ടുകരവരെ 61.440 കിലോമീറ്ററാണ് റോഡ്. ഇതിനായി 22 വില്ലേജുകളിൽനിന്ന് 341.7136 ഹെക്ടർ സ്ഥലം ഏറ്റെടുക്കും.
നിലവിലെ പാതയുടെ വീതികൂട്ടൽ, ഉയർത്തിക്കെട്ടിയ അരികോടുകൂടിയ ഇരട്ടപ്പാത, നാലുവരിപ്പാത എന്നിവയാണ് നിർമിക്കുന്നത്.
സർക്കാർ ഭൂമി, സ്വകാര്യ ഭൂമി എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ നിലം, പുരയിടം, പുറമ്പോക്ക്, കുളം എന്നിങ്ങനെയാണ് ഭൂമിയുടെ തരം. ആകെ 122 കിലോമീറ്റർ പാത പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിക്ക് ഭൂമി വിട്ടുനൽകാൻ എതിർപ്പുള്ളവർക്ക് പരാതി നൽകാൻ 21 ദിവസത്തെ സമയം നൽകിയിരുന്നു.
ഏറ്റെടുക്കുന്ന
സ്ഥലങ്ങൾ
മണ്ണാർക്കാട്, പാലക്കാട് താലൂക്കുകളിലെ 22 വില്ലേജിൽനിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഏറ്റവും കൂടുതൽ സർവേ നമ്പറുകളിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് പാലക്കാട് താലൂക്കിലെ മുണ്ടൂർ–-2 വില്ലേജിൽനിന്നാണ്. 179 സർവേ നമ്പറുകളിലെ ഭൂമിയാണ് ഉടമകൾ വിട്ടുനൽകേണ്ടി വരിക. മലമ്പുഴ–-2 വില്ലേജിൽനിന്ന് 161ഉം മുണ്ടൂർ –-1ൽനിന്ന് 156ഉം സർവേ നമ്പറുകളിലെ സ്ഥലം ഏറ്റെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..