പാലക്കാട്
ഖത്തറിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതെങ്കിലും അതിന്റെ ആരവം ജില്ലയുടെ മുക്കിലും മൂലയിലും മുഴങ്ങുകയാണ്. ലോകകപ്പിന് മാസങ്ങൾക്കുമുമ്പ് കട്ടൗട്ടുകളും ബോർഡുകളും പാതയോരങ്ങൾ കീഴടക്കിയെങ്കിൽ മത്സരങ്ങൾ തുടങ്ങിയതോടെ ആവേശം ബിഗ്സ്ക്രീനുകളിലാണ്.
കുട്ടികളും യുവാക്കളും പ്രായമായവരുമടക്കം ബിഗ് സ്-ക്രീൻ മത്സരങ്ങളിലേക്ക് എത്തുന്നു. പ്രൊജക്ടറുകൾ ഉപയോഗിച്ചുള്ള വലിയ സ്-ക്രീനുകളാണ് പാലക്കാട് നഗരത്തിലടക്കം ഒരുക്കിയിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ വലിയ ടിവികളിലാണ് പ്രദർശനം. അർധരാത്രികളിലെ മത്സരം കാണാൻപോലും പലയിടത്തും വലിയ തിരക്കാണ്. വിവിധ രാജ്യങ്ങളുടെ ആരാധകർ ഒന്നിച്ചാണ് സ്-ക്രീനുകൾ സജ്ജമാക്കുന്നത്.
നേരം പുലരുംവരെ നാടും നഗരവും ഫുട്ബോൾ ആവേശത്തിലായതിനാൽ രാത്രി കച്ചവടങ്ങളും തകൃതിയാണ്. തട്ടുകടകളും മറ്റ് കടകളും സജീവം. ഓരോ ദിവസം കഴിയുംതോറും കൂടുതൽ കാണികൾ മത്സരവേദിയിലേക്ക് എത്തുന്നുണ്ട്. വിജയിച്ചവർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വേദി വിടുന്നത്. പരാജയപ്പെട്ടതിന്റെ കണ്ണീർ ഫുട്ബോൾ മൈതാനങ്ങളിലേതുപോലെ ബിഗ്സ്ക്രീൻ വേദികളിലും കാണാം. ഫുട്ബോൾ മൈതാനത്തിരിക്കുന്ന ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് ഓരോ കേന്ദ്രവും വർണാഭമാകുന്നത്.
പൊലീസ് നിരീക്ഷണം ശക്തം
കൂടുതൽ പേർ എത്തുന്ന ബിഗ്സ്ക്രീൻ പ്രദർശനം നടക്കുന്ന ഇടങ്ങളിൽ മുഴുവൻ സമയ പൊലീസ് നിരീക്ഷണമുണ്ട്. ആവേശം സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകകപ്പ് തുടങ്ങുന്ന ദിവസം ഒലവക്കോട് ഉണ്ടായതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊലീസ് പുലർത്തുന്നുണ്ട്.
ടിവികൾ ലേലം ചെയ്യും
പല ക്ലബ്ബുകളും ലോകകപ്പ് കാണാനായി വലിയ ടിവികളാണ് വാങ്ങിയിരിക്കുന്നത്. 50 ഇഞ്ച് ടിവിവരെ പലരും വാങ്ങിയിട്ടുണ്ട്. പണം പിരിച്ചാണ് ടിവി വാങ്ങിയത്. ലോകകപ്പിനുശേഷം ഈ ടിവികൾ ലേലം ചെയ്യാനാണ് തീരുമാനം. നഷ്ടമില്ലാത്ത വിലകിട്ടിയാൽ ലേലം ഇല്ലാതെയും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..