പാലക്കാട്
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 121 കുളം നിർമിക്കും. ലോക ജലദിനമായ ബുധനാഴ്‌ച നിർമാണം പൂർത്തിയാക്കിയ അമ്പതോളം കുളം ഉദ്‌ഘാടനം ചെയ്‌തു. മറ്റുള്ളവയുടെ ജോലി പുരോഗമിക്കുന്നു. കാർഷിക മേഖലയിൽ വെള്ളത്തിന്റെ ആവശ്യകത പരിഗണിച്ച് കൂടുതൽ ജലസ്രോതസ്സുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയലുകളിൽ കുളങ്ങൾ കുഴിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വയലുകൾക്ക് നടുവിൽ 10 സെന്റ് സ്ഥലം നൽകിയാൽ അതിൽ കുളം കുഴിക്കും. നിർമാണം പൂർണമായും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരിക്കും. രണ്ടുലക്ഷം രൂപവരെ ഇതിനായി ചെലവഴിക്കാം. നിലവിലുള്ള കുളങ്ങൾ ചെളിമാറ്റി ആഴം കൂട്ടാനും പദ്ധതിയുണ്ട്. രണ്ടുലക്ഷം രൂപവരെ ഇതിനായും വിനിയോഗിക്കാം. നിലവിൽ പല കുളങ്ങളും ആളുകൾ കുളിക്കാൻ ഉപയോഗിക്കുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും ഇവിടങ്ങളിൽ നവീകരണം തുടങ്ങുക.
പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയിലുൾപ്പെടുത്തിയാണ് 1000 കുളം നിർമിക്കാൻ തീരുമാനിച്ചത്. ഇതുമൂലം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും കാർഷിക മേഖലയ്‌ക്ക് വെള്ളവും ലഭിക്കും. ജനങ്ങൾക്ക് കുളിക്കാനും മറ്റും ഉപയോഗിക്കാനും കഴിയും. വ്യക്തികളുടെ കുളങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയാൽ അത്തരം കുളങ്ങളും ചെളിമാറ്റി ആഴുംകൂട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..