കഞ്ചിക്കോട്
കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെമൽ സ്വകാര്യവൽക്കരിക്കരുതെന്ന് ജനകീയ വോട്ടെടുപ്പിൽ വിധിയെഴുത്ത്. 19, 20 തീയതികളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം ജനങ്ങളും ബെമൽ വിൽപ്പനയ്‌ക്കെതിരെ വോട്ട് രേഖപ്പെടുത്തി. ആകെ വോട്ടുചെയ്‌തത് 3,187 പേരാണ്.
1,323 പേർ നേരിട്ടും 1,864 പേർ തപാൽ വഴിയുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 3,150 (98.83 ശതമാനം) പേർ ബെമൽ സ്വകാര്യവൽക്കരണത്തെ എതിർത്തു. 25 പേർ അനുകൂലിച്ചു. 12 വോട്ട് അസാധുവായി.
അതിനിടെ, ബെമൽ വിൽപ്പനയ്‌ക്കെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. അഞ്ഞൂറാം ദിവസത്തെ സമരം കമ്പനി പടിക്കലിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്‌ഘാടനം ചെയ്‌തു.
ജനകീയ വോട്ടെടുപ്പിന്റെ ഫലവും പി കെ ശശി പ്രഖ്യാപിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ അധ്യക്ഷനായി.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു, ഡിവിഷൻ സെക്രട്ടറി കെ സുരേഷ്, ബാലകൃഷ്ണൻ(എഐടിയുസി), കെ കാജ, എൻ മുരളീധരൻ (ഐഎൻടിയുസി), ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഗിരീഷ്, വർക്കിങ് പ്രസിഡന്റ് എസ് വസന്തകുമാർ, വൈസ് പ്രസിഡന്റ് ടി എം സുജീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..