20 April Saturday

എല്ലാ ക്ഷേത്രങ്ങളിലും അടിസ്ഥാന തസ്‌തിക ഉറപ്പാക്കും: എം ആർ മുരളി

പ്രത്യേക ലേഖകൻUpdated: Wednesday Jan 25, 2023
 
പാലക്കാട്‌
പ്രശസ്‌തമായ എല്ലാ ക്ഷേത്രങ്ങളിലും ശാന്തി, അടിച്ചുതളി, കഴകം എന്നീ അടിസ്ഥാന തസ്‌തികകളിൽ ജീവനക്കാരെ ഉറപ്പാക്കുമെന്ന്‌ മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട എം ആർ മുരളി പറഞ്ഞു. 
വർഷങ്ങളായി സ്ഥിരപ്പെടാതെ നിന്ന നൂറുക്കണക്കിന്‌ ജീവനക്കാരെ കഴിഞ്ഞ തവണ പ്രസിഡന്റായയുടൻ സ്ഥിരപ്പെടുത്തി. 1400  ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം ജീവനക്കാർക്ക്‌ ഗുണമുണ്ടാകുന്ന ക്ഷേമപ്രവർത്തനങ്ങളാകും ബോർഡ്‌ ഇനി നടപ്പാക്കുക. പിന്നോക്ക ക്ഷേത്രങ്ങളുടെ നിലവാരം ഉയർത്തുകയും വലിയ ക്ഷേത്രങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുകയുമാണ്‌ ലക്ഷ്യം. കേരളത്തിന്റെ ഐതിഹ്യപ്പെരുമ, ചരിത്രം, കലാ സാംസ്‌കാരിക പാരമ്പര്യം, കഥകളി എന്നിവ വരും തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുന്നതിന്‌ പൈതൃക  ടൂറിസംപദ്ധതി ആവിഷ്‌കരിക്കും. പറയിപെറ്റ പന്തിരുകുലം, പഴശി ആയുധങ്ങൾ ഉപേക്ഷിച്ച കൈതക്കാട്‌, തിരുമാന്ധാംകുന്ന്‌, തിരുനാവായ, തളി, പറശിനിക്കടവ്‌ എന്നിവയൊക്കെ ഉൾപ്പെടുത്തിയാകും ടൂറിസം പദ്ധതി. നാലമ്പല ദർശനവും പദ്ധതിയിലുണ്ട്‌. 
എല്ലാ ക്ഷേത്രങ്ങളും 70 ശതമാനം സർക്കാർ, ബോർഡ്‌ സഹായം കൈപ്പറ്റിയാണ്‌ പ്രവർത്തിക്കുന്നത്‌. വരുമാനം  അതത്‌ ക്ഷേത്രങ്ങൾ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. സംസ്ഥാന സർക്കാർ  ബജറ്റിൽ 36 കോടിരൂപയാണ്‌  മലബാർ ദേവസ്വം ബോഡിന്‌ അനുവദിച്ചത്‌. ഈ ബജറ്റിൽ അതിലും കൂടുതൽ അനുവദിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതിനുപുറമെ കിഫ്‌ബിയും   ടൂറിസം, ജലസേചന വകുപ്പുകളും തുക അനുവദിക്കുന്നുണ്ട്‌. 
കാടാമ്പുഴക്ഷേത്രത്തിനുകീഴിൽ 15 കോടിരൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന ഡയാലിസിസ്‌ കേന്ദ്രം 31ന്‌ ട്രയൽ റൺ നടത്തും. ദിവസം 100 പേർക്ക്‌ ഡയാലിസിസ്‌ നൽകാൻ മൂന്ന്‌ ഷിഫ്‌റ്റ്‌ പ്രവർത്തിക്കും. 25 മെഷിൻ സ്ഥാപിക്കും. എല്ലാം സൗജന്യമായിരിക്കും. രണ്ടാം ഘട്ടത്തിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ  ഉൾപ്പെടെ നടപ്പാക്കും. പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കാനും ശ്രമം തുടങ്ങി. 
ക്ഷേത്രോത്സവങ്ങൾ കലകൾക്കും കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്ന വിധത്തിൽ നടപ്പാക്കും. സർക്കാർ ജീവനക്കാർക്ക്‌ സമാനമായി മലബാർ ദേവസ്വം ബോഡിലെ മുഴുവൻ ജീവനക്കാർക്കും ‘എംഡിബി കെയർ’ എന്ന പേരിൽ മുഴുവൻ ആരോഗ്യ ഇൻഷുറൻസ്‌  പദ്ധതി  നടപ്പാക്കുമെന്നും എം ആർ മുരളി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top