പാലക്കാട്
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പൊലീസിന്റെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനാണ് മുഹമ്മദ് ഹാറൂൺ എന്ന് പൊലീസ് പറഞ്ഞു.
ഒന്നാംപ്രതി സലാമിനൊപ്പംചേർന്ന് ഗൂഢാലോചന നടത്തിയതും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് പദ്ധതികൾ രൂപീകരിച്ചതും ഹാറൂണാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ചെർപ്പുളശേരിയിൽ ഒളിവിലിരുന്ന ഹാറൂണിനെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
എട്ടാംപ്രതി അബ്ദുൾ ഹക്കീമിന് കോടതി ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 2021 നവംബർ 15നാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം പാലക്കാട് മെഡിക്കൽ കോളേജിനു സമീപം വെട്ടിക്കൊലപ്പെടുത്തിയത്. 12പേരെയാണ് പ്രതി ചേർത്തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെക്കുറിച്ച് നിർണായകവിവരം ലഭിച്ചതായും വരുംദിവസങ്ങളിൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..