പാലക്കാട്
കോവിഡ് കവർന്ന രണ്ടുവർഷത്തിന് ശേഷം വന്ന ഓണത്തെ ലഹരിയിൽ മുക്കാനുള്ള ശ്രമം തടഞ്ഞ് എക്‌സൈസ്. ഓണക്കാലത്ത് കേരളത്തിലേക്ക് വൻതോതിലാണ് ലഹരി വസ്തുക്കൾ എത്തിയത്. ഓണം ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ആഗസ്‌ത് അഞ്ചുമുതൽ സെപ്തംബർ 12 വരെ 107.78 കിലോ കഞ്ചാവ് പിടിച്ചു. 363 കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ലഹരികടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ 825 കേസ് രജിസ്‌റ്റർ ചെയ്‌തു.
കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്തുക്കളും അതിർത്തി കടന്നെത്തി. 10.443 കിലോ ഹാഷിഷ് ഓയിൽ, 75 ഗ്രാം കറുപ്പ്, 46.8 ഗ്രാം മെറ്റാമെഫ്‌ത്തമിൻ, 0.974 ഗ്രാം മാജിക് മഷ്‌റൂം എന്നിവയും പിടിച്ചു. ട്രെയിൻവഴിയും വാളയാർ, ഗോവിന്ദാപുരം അതിർത്തികളിലൂടെയുമാണ് പ്രധാനമായും ലഹരികടത്ത്. ആഗസ്‌ത് അഞ്ചിനാണ് ഓണക്കാലത്തെ പ്രത്യേക പരിശോധന തുടങ്ങിയത്.
ഇക്കാലയളവിൽ 232 അബ്‌കാരി കേസ് രജിസ്‌റ്റർ ചെയ്‌തു. 828.55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 139.1 ലിറ്റർ ഇതരസംസ്ഥാനത്ത് നിന്നുള്ള മദ്യവും പിടിച്ചു. 7,275 ലിറ്റർ വാഷ് നശിപ്പിച്ചു. 106.2 ലിറ്റർ ചാരായവും കണ്ടെടുത്തു. 2,583.93 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. 10 വാഹനം കണ്ടെത്തി. കൂടാതെ ഗോവിന്ദാപുരം ചെക്ക് പോസ്‌റ്റിൽ നടത്തിയ പരിശോധനയിൽ 2.31 കിലോഗ്രാം സ്വർണവും ഒന്നരലക്ഷംരൂപയും വാളയാർ ചെക്ക്‌പോസ്‌റ്റ്‌വഴി കടത്താൻ ശ്രമിച്ച 7.681 കിലോ വെള്ളിയും പിടിച്ചെടുത്തു.
എക്‍സൈസ് സ്‍ക്വാഡിന്റെ പ്രവർത്തനം
നിർണായകമായി
ലഹരി ഒഴുക്ക് തടയുന്നതിൽ എക്‍സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പ്രവർത്തനം നിർണായകമായി.
ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് ഇവർ 46.14 കിലോ കഞ്ചാവ് പിടികൂടി. 5.27 കിലോ ഹാഷിഷ് ഓയിലും ഒമ്പത് ഗ്രാം മെറ്റാമെഫ്‌ത്തമിനും പിടിച്ചെടുത്തു. 688 ലിറ്റർ വാഷും 60 ലിറ്റർ ചാരായവും 31.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 4.71 ലിറ്റർ വിദേശ മദ്യവും സംഘം പിടിച്ചെടുത്തു.
61 പുകയില കേസുകൾ രജിസ്റ്റർ ചെയ്യുകയും 96.81 കിലോ ഉൽപ്പന്നം പിടിച്ചെടുക്കുകയും ചെയ്തു. ലഹരി തടയാൻ അതിർത്തിയിലടക്കം ഏത് സമയത്തും ജാഗരൂകരാണ് സ്പെഷ്യൽ സ്ക്വാഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..