പാലക്കാട്
വിദഗ്ധ, അതിവിദഗ്ധ ചികിത്സയ്ക്ക് ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സാസൗകര്യം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ വ്യാഴാഴ്‌ച കഞ്ചിക്കോട് പ്രതിഷേധ സംഗമം നടത്തും.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതമായി എല്ലാ മാസവും ശമ്പളത്തിന്റെ ആറ് ശതമാനം തുക ഇഎസ്ഐ കോർപറേഷൻ പിരിച്ചെടുത്താണ് ചികിത്സ നിഷേധിക്കുന്നത്. ഇഎസ്ഐ പദ്ധതിയിലുള്ള തൊഴിലാളികൾ ഇത്തരം ചികിത്സ വേണമെങ്കിൽ ഇനി മുതൽ സമീപത്തെ സർക്കാർ ആശുപത്രികളിലേക്ക് പോകണം. കോർപറേഷനുമായി ഉടമ്പടി ചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയാൽ അവിടത്തെ തുക കോർപറേഷൻ കൊടുത്തിരുന്ന സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.
രാജ്യത്ത് 3.1 കോടി തൊഴിലാളികൾക്കാണ് ഇഎസ്ഐയിൽ അംഗത്വമുള്ളത്. അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെ ടെ 12 കോടി പേർക്ക് ലഭിച്ച ചികിത്സാ സൗകര്യമാണ് മോദി സർക്കാർ നിർത്തലാക്കിയത്. കേരളത്തിൽ 9.5 ലക്ഷം തൊഴിലാളികളും അവരുടെ ആശ്രിതരും ഇഎസ്ഐ പദ്ധതിയിലുണ്ട്.വ്യാഴം വൈകിട്ട് നാലിന് കഞ്ചിക്കോട് പാട്സ്പിൻ കമ്പനി പരിസരത്തു നടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അണിചേരണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..