പാലക്കാട്
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഈ മാസം 22 വരെ 3798 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,941 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1,682 പേരുടെ ഉറവിടം വ്യക്തമല്ല. 4,566 പേർ രോഗമുക്തരായി.
ജനുവരിയിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. ജനുവരി 22 വരെ 4,930 പേർക്ക് രോഗം ബാധിച്ചു. 2,242 പേർ സമ്പർക്കത്തിലൂടെ രോഗ ബാധിതരായപ്പോൾ 2,525 പേരുടെ ഉറവിടം വ്യക്തമല്ല. 4,586 പേർ രോഗമുക്തരായി. 2,378 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
നിലവിൽ ശരാശരി മൂവായിരത്തോളം പരിശോധനയാണ് ദിവസവും ജില്ലയിൽ നടക്കുന്നത്. സർക്കാർ നിർദേശ പ്രകാരം ഇത് ഉയർത്തും. പരിശോധനകളിൽ കൂടുതലും ആർടിപിസിആർ ആണ്. പാലക്കാട് മെഡിക്കൽ കോളേജിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നിർത്തിയെങ്കിലും കോവിഡ് പരിശോധന തുടരുന്നു. ആർടിപിസിആർ പരിശോധന മാത്രമാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്.
മാനദണ്ഡം പാലിക്കാത്തതിനാൽ കുടുംബാംഗങ്ങൾക്കിടയിലുള്ള രോഗബാധ വർധിച്ചിട്ടുണ്ട്. വിവാഹം, മരണം, പൊതുചടങ്ങുകൾ എന്നിവയ്‌ക്ക് നിയന്ത്രണമില്ലാതെ ജനങ്ങൾ തിങ്ങിക്കൂടുന്നു. സർക്കാർ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അലംഭാവം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..