തൃശൂർ / വടക്കഞ്ചേരി
കുതിരാൻ തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ അന്തിമ സുരക്ഷാ പരിശോധനയും വിജയം. ബുധനാഴ്‌ചയാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ സുരക്ഷാപരിശോധന പൂർത്തിയാക്കിയത്. സുരക്ഷാ സർട്ടിഫിക്കറ്റ് വ്യാഴാഴ്‌ച കൈമാറും.
തുരങ്കപാത ആഗസ്‌ത് ഒന്നിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ സുരക്ഷാപരിശോധന നടത്തിയത്.
കുതിരാൻ തുരങ്കപാതയിൽ അഗ്നിശമനസേന 20 ഇടങ്ങളിൽ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്ക്, ഓട്ടോമാറ്റിക് പമ്പുകൾ, രണ്ട് ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ് ഫയർ ഹോസ് റീലുകൾ, രണ്ട് അഗ്നിശമന ഉപകരണങ്ങൾ, സ്മോക്ക് ഡിസ്ചാർജ് സംവിധാനം, ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ, കാർബൺ മോണോക്‌സൈഡ് നീക്കാൻ പ്രത്യേക ഫാനുകൾ 10 എണ്ണം എന്നിവയാണ് സ്ഥാപിച്ചത്. തുരങ്കത്തിലെ ഏതെങ്കിലും സ്ഥലത്ത് തീയോ പുകയോ ഉണ്ടെങ്കിൽ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് തീ എളുപ്പത്തിൽ കെടുത്താനാവും.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലയിലെ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, ആർ ബിന്ദു, കെ രാജൻ എന്നിവർ കഴിഞ്ഞ ദിവസം കുതിരാൻ സന്ദർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..